ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് കേന്ദ്രം അന്വേഷിക്കണമെന്നു പനീർശെൽവം വിഭാഗം എംപിമാർ. രാജ്യസഭാംഗം വി. മൈത്രേയന്റെ നേതൃത്വത്തിലുള്ള 12 എംപിമാർ രാഷ് ട്രപതി പ്രണാബ് മുഖർജിയെ കണ്ട് ഈയാവശ്യം ഉന്നയിക്കുകയായിരുന്നു.
ജയലളിതയെ മരണത്തിലേക്കു നയിച്ചതിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണം. ഏതുവേണമെന്നു രാഷ്ട്രപതിക്കു തീരുമാനിക്കാമെന്നും ഇവരുടെ നിവേദനത്തിൽ പറയുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ദീർഘനാൾ നീണ്ട ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെത്തുടർന്നു കഴിഞ്ഞ ഡിസംബറിലാണു ജയലളിത മരിച്ചത്. മുൻമുഖ്യമന്ത്രിയുടെ ചികിത്സ, മരണം എന്നിവയെക്കുറിച്ചു പാർട്ടി അംഗങ്ങൾക്കും പൊതുജനങ്ങൾക്കും സംശയം നിലനിൽക്കുകയാണ്.
അതിനാൽ പ്രശ്നത്തിൽ ഇടപെട്ട് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു മൈത്രേയൻ പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബർ 22 നാണു ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താമസസ്ഥലമായ പോയസ് ഗാർഡനിൽ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ അത്യാഹിതവിഭാഗത്തിനുവേണ്ടി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
എന്നിട്ടും മുൻമുഖ്യമന്ത്രിയെ സ്വകാര്യആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
75 ദിവസം നീണ്ട ആശുപത്രിവാസത്തിനിടെ നൽകിയ ചികിത്സകളെക്കുറിച്ച് സംശയം നിലനിൽക്കുന്നു. ഇതു ദുരീകരിക്കണം.
ചികിത്സാവേളയിൽ ജയലളിതയെ സന്ദർശിക്കാൻ ആർക്കും അനുമതി നൽകിയില്ല എന്നതിലും ദുരൂഹതയുണ്ടെന്നു കാൻസർ രോഗചികിത്സകൻ കൂടിയായ മൈത്രേയൻ പറഞ്ഞു. മുൻകരുതലുകൾ എടുത്തശേഷം ഒന്നോ രണ്ടോ പേർക്ക് പ്രവേശനം അനുവദിക്കാമായിരുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനസർക്കാർ നിസംഗത കാട്ടുകയാണ്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഇക്കാര്യം അവഗണിക്കുകയുമാണ്. പാർലമെന്റ് സമ്മേളനത്തിലും പ്രശ്നം ഉന്നയിക്കുമെന്നു മൈത്രേയൻ പറഞ്ഞു.
ജയലളിതയുടെ മരണത്തിലെ ദുരൂഹത: കേന്ദ്രം അന്വേഷിക്കണമെന്നു പനീർശെൽവം വിഭാഗം
03:39 AM Mar 01, 2017 | Deepika.com