ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒപ്പിട്ട നാഗാ കരാർ പരസ്യമാക്കണമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പോകുന്നിടത്തെല്ലാം നുണയും വിദ്വേഷവും പ്രകടിപ്പിക്കുകയാണു പ്രധാനമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇംഫാലിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
കേന്ദ്രസർക്കാർ നാഗാ സമാധാനക്കരാറിൽ ഒപ്പുവച്ചു. എന്നാൽ അതിന്റെ ഉള്ളടക്കം ആർക്കുമറിയില്ല. മണിപ്പൂർ മുഖ്യമന്ത്രി ഒക്റാം ഇബോബി സിംഗിനോ സംസ്ഥാനസർക്കാരിനോ പോലും കരാറിനെക്കുറിച്ച് വ്യക്തതയില്ല. സമാധാനകരാറിന്റെ ഉള്ളടക്കം സംബന്ധിച്ച് മണിപ്പൂർ ജനതയെ ഇരുട്ടത്ത് നിർത്തുന്നത് എന്തിനാണെന്നും രാഹുൽ ചോദിച്ചു.
പോകുന്നിടത്തെല്ലാം നുണയും വിദ്വേഷവും പ്രകടിപ്പിക്കുകയാണു പ്രധാനമന്ത്രി. പൊള്ളയായ വാഗ്ദാനങ്ങളാണ് എല്ലായിടത്തും നൽകുന്നത്. ഇബോബി സിംഗ് സർക്കാരിനെതിരേ അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങളാണു പ്രധാനമന്ത്രി ഉയർത്തുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
രാഹുൽ പ്രസംഗിക്കേണ്ട വേദിക്കു സമീപം രാവിലെ ബോംബ് കണ്ടെത്തിയതു പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഹാപ്ത കാൻജിബംഗിലാണു രാഹുലിന്റെ പൊതുയോഗം നിശ്ചയിച്ചിരുന്നത്. ഇതിനുസമീപമുള്ള ബാഷിക്ഹോംഗിലാണു ബോംബ് കണ്ടെത്തിയത്. പ്രത്യേകപോലീസ് എത്തി ബോംബ് നിർവീര്യമാക്കുകയായിരുന്നു. സംഭവത്തെത്തുടർന്നു പൊതുയോഗത്തിനുള്ള സുരക്ഷ ശക്തമാക്കി. വേദിയുടെ സമീപത്തേക്കു വാഹനഗതാഗതം തടഞ്ഞ പോലീസ് ആളുകളെ കർശനമായി പരിശോധിച്ചശേഷമാണു കടത്തിവിട്ടത്. എസ്പിജി സംഘവും സുരക്ഷാമുൻകരുതലുകൾ വിലയിരുത്തി. ഉച്ചയ്ക്ക് ഒരുമണിയോടെയാണു രാഹുൽ ഇംഫാലിലെ തുലിഹാൽ വിമാനത്താവളത്തിലെത്തിയത്. ഒരു മണിക്കൂറിനുശേഷം സമ്മേളനവേദിയിലെത്തുകയും ചെയ്തു.
നാഗാ കരാർ മോദി പരസ്യപ്പെടുത്തണം: രാഹുൽ ഗാന്ധി
03:12 AM Mar 01, 2017 | Deepika.com