ന്യൂഡൽഹി: ഐക്യരാഷ്ട്ര പാർപ്പിട സമിതി ചെയർമാനും മുൻ കേന്ദ്ര സർക്കാർ സെക്രട്ടറിയുമായ ഡോ. സി.വി. ആനന്ദബോസ് ഐഎഎസിന്റെ അമേരിക്കയിൽ നിര്യാതയായ മകൾ നന്ദിതയുടെ മൃതദേഹം ഇന്നു വൈകുന്നേരം തിരുവനന്തപുരത്തെത്തിക്കും. നാളെ രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ ആനന്ദബോസിന്റെ വട്ടിയൂർക്കാവ് അറപ്പുര ജംഗ്ഷനിലെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
അന്തിമ ശുശ്രൂഷകൾക്കു ശേഷം പിന്നീട് നെയ്യാറ്റിൻകര വെള്ളറടയിലുള്ള ലക്ഷ്മി ആനന്ദബോസിന്റെ കുടുംബവീട്ടിൽ മൃതദേഹം സംസ്കരിക്കും. ആനന്ദബോസ്, ഭാര്യ ലക്ഷ്മി, നന്ദിതയുടെ ഭർത്താവും യുഎസിലെ ഇന്ത്യൻ എംബസി കോണ്സലുമായ വിധു പി. നായർ, മകൻ അദ്വൈത് തുടങ്ങിയവർ അമേരിക്കയിൽ നിന്ന് മൃതദേഹത്തെ അനുഗമിക്കും.
കേന്ദ്ര സർക്കാരിനു വേണ്ടി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീൻ, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എന്നിവർ ന്യൂയോർക്കിലെ നന്ദിതയുടെ വസതിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാര് ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ അനുശോചിച്ചു.
നന്ദിത ബോസിന്റെ സംസ്കാരം ഇന്ന്
03:12 AM Mar 01, 2017 | Deepika.com