ന്യൂഡൽഹി: സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിൽ പരിസ്ഥിപഠനം നിർബന്ധമായും ഉൾപ്പെടുത്തണമെന്ന 1991ലെ ഉത്തരവ് ഇതുവരെ നടപ്പിലാക്കാത്തതിനു കേന്ദ്ര സർക്കാരിനു സുപ്രീം കോടതിയുടെ വിമർശനം.
ഉത്തരവ് നടപ്പിലാക്കുന്നതിനായി കൂടുതൽ സമയം വേണമെന്നു കേന്ദ്രത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതോടെയാണ് സർക്കാരിനെതിരേ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചത്.
പരിസ്ഥിതപഠനം വിദ്യാഭ്യാസത്തിൽ പ്രത്യേക വിഷയമാക്കണമെന്ന 1991ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. അതിനു ശേഷം 26 വർഷം കഴിഞ്ഞിട്ടും കമ്മിറ്റിയുടെ ഒരു യോഗം പോലും ചേരാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
ഇക്കാര്യം നിരീക്ഷിച്ചതിനു പിന്നാലെ ഉത്തരവ് നടപ്പിലാക്കുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്. പട്വാലിയ ആവശ്യപ്പെടുകയുമായിരുന്നു.
കോളജ് വിദ്യാഭ്യാസത്തിൽ പരിസ്ഥിതിപഠനം വിഷയമാക്കുന്ന കാര്യത്തിൽ യുജിസി നടപടിയെടുക്കണമെന്നാണ് 1991ൽ അന്നത്തെ ചീഫ് ജസ്റ്റീസ് രംഗനാഥ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നത്എന്നാൽ, സ്കൂൾ കരിക്കുലം സംബന്ധിച്ച കാര്യങ്ങൾ അതാതു സംസ്ഥാനങ്ങളുടെ വിഷയമാണെന്നായിരുന്നു കേന്ദ്രം നിലപാടെടുത്തിരുന്നത്.
പരിസ്ഥിതിപഠനം: കേന്ദ്രത്തിനു സുപ്രീം കോടതിയുടെ വിമർശനം
03:12 AM Mar 01, 2017 | Deepika.com