പുൽപ്പള്ളി: ടൗണിൽ വനം വകുപ്പിന്റെ റേഞ്ച് ഓഫീസിന് സമീപമുള്ള മിച്ചഭൂമി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും പതിച്ചുനൽകാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
മിച്ചഭൂമി പതിച്ചുകിട്ടിയ ആദിവാസി, പട്ടികജാതി, ജനറൽ വിഭാഗങ്ങളായ 33 കുടുംബങ്ങൾക്ക് 27 വർഷം കഴിഞ്ഞിട്ടും ഭൂമി അളന്ന് നൽകിയിട്ടില്ല. 1970ലെ സന്പൂർണ ഭൂപരിഷ്കരണ നിയമം അനുസരിച്ച് കുപ്പത്തോട് മാധവൻ നായരിൽ നിന്നും മിച്ചഭൂമിയായി സർക്കാർ പിടിച്ചെടുത്ത സ്ഥലമാണിത്. 1992ൽ ഭൂമി ലഭിച്ച കുടുംബങ്ങൾക്ക് ഭൂമി അളന്ന് തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. മാഫിയ സംഘങ്ങളുടെ പിടിയിലമർന്നിരിക്കുന്ന കരിമം കോളനിയിലെ ആദിവാസികൾ മിച്ചഭൂമി ഗുണഭോക്താക്കൾക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയർ ചെയ്തിരുന്നു. എന്നാൽ 33 കുടുംബങ്ങൾക്ക് അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നും സർക്കാർ സംരക്ഷണത്തോടെ ഭൂമി അളന്ന് നൽകണമെന്നും 2016 ജനുവരി 28ന് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.
നാളിതുവരെയായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അനധികൃത കൈയേറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് കളക്ടർ സ്വീകരിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
കെ.കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കല്ലൂർ കേശവൻ, അശോകൻ, ജാനു തുവരക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ആക്ഷൻ കൗണ്‍സിൽ നിരാഹാര സമരത്തിലേക്ക്
12:45 AM Apr 07, 2017 | Deepika.com