പുൽപ്പള്ളി: ബത്തേരി റോഡിലെ ചീയന്പം വളവിൽ വാഹനാപകടങ്ങൾ വർധിക്കുന്നതിനു കാരണം ഡ്രൈവർമാരുടെ അച്ചടക്ക രാഹിത്യം. ചീയന്പം ഇറക്കത്തിൽ പാതയുടെ ഒരു ഭാഗത്തുള്ള വരന്പുകൾ ഒഴിവാക്കി മറുഭാഗത്തുകൂടി വാഹനങ്ങൾ വേഗത്തിൽ ഓടിക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
പുൽപ്പള്ളി-ബത്തേരി റൂട്ടിലെ സ്ഥിരം അപകട മേഖലയായിരുന്നു ചീയന്പം വളവ്. ഇറക്കത്തിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടങ്ങൾ. വളവിനോട് ചേർന്നുണ്ടായിരുന്ന കെട്ടിടങ്ങളിൽ പലതും വാഹനങ്ങൾ തകർത്തു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചീയന്പം ഇറക്കത്തിൽ ഡിവൈഡർ സ്ഥാപിക്കുകയും റോഡിൽ രണ്ടിടങ്ങളിൽ വരന്പുകൾ നിർമിക്കുകയും ചെയ്തത്. ഇതോടെ കുറഞ്ഞ അപകടങ്ങളാണ് വീണ്ടും തുടർക്കഥയായത്.
ബത്തേരി ഭാഗത്തുനിന്നുള്ളതിൽ കെഎസ്ആർടിസി ബസുകൾ പോലും വരന്പുകൾ ഇല്ലാത്ത ഭാഗത്തുകൂടിയാണ് ചീയന്പം ഇറക്കവും വളവും പിന്നിടുന്നത്. സുരക്ഷാ ക്രമീകരണങ്ങളെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന യുവാക്കളിൽ പലരും മാനിക്കുന്നില്ല. വരന്പുകൾ ഉള്ള ഭാഗം ഒഴിവാക്കുന്നതിലാണ് കാർ, ജീപ്പ് ഡ്രൈവർമാർക്കും പൊതുവിൽ താത്പര്യം. വരന്പുകൾ ഒഴിവാക്കിയുള്ള വാഹനങ്ങളുടെ വരവ് കയറ്റം കയറുന്ന ലോറികൾക്കും ബസുകൾക്കും പ്രയാസം സൃഷിക്കുന്നുണ്ട്. ചീയന്പം വളവിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതുവെ ഉയരുന്നുണ്ട്.
ചീയന്പം വളവിലെ അപകടങ്ങൾക്കു കാരണം ഡ്രൈവർമാരുടെ അച്ചടക്ക രാഹിത്യം
12:44 AM Apr 07, 2017 | Deepika.com