കോട്ടയം: യുഡിഎഫും ബിജെപിയും ബിഡിജെഎസും ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. കട കന്പോളങ്ങൾ അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങൾ ചുരുക്കമായി നിരത്തിലിറങ്ങി. കെഎസ്ആർടിസി സർവീസ് നടത്തിയില്ല.
ഇരുചക്രവാഹനങ്ങളും, മരണം, വിവാഹം, എയർപോർട്ട് എന്നീ ബോർഡുകൾ വച്ച വാഹനങ്ങളും നിരത്തിൽ കാണാമായിരുന്നു. സർക്കാർ ഓഫീസുകളിൽ ഹാജർ നില വളരെ കുറവായിരുന്നു.
സാധാരണ ഹർത്താൽ ദിവസം കെഎസ്ആർടിസി കോണ്‍വോയ് അടിസ്ഥാനത്തിൽ ചില സർവീസുകൾ നടത്താറുണ്ട്. ഇന്നലെ അതുമുണ്ടായില്ല. വൈകുന്നേരം ആറിനു ശേഷമാണ് ദീർഘദൂര സർവീസുകൾ ഉൾപ്പെടെ സർവീസ് നടത്തിയത്. മെഡിക്കൽ കോളജിലേക്കുള്ള സർവീസും ഇല്ലായിരുന്നു. ആശുപത്രിയിൽ പോകാൻ വാഹനമില്ലാതെ വിഷമിച്ചവരെ പോലീസ് വാഹനത്തിൽ എത്തിച്ചു.
സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. ജില്ലാ കളക്ടറുടെ ഓഫീസിൽ 130 ജീവനക്കാരിൽ 46 പേർ ഹാജരായി. മറ്റു വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. എംജി സർവകലാശാലയിലും ജീവനക്കാർ കുറവായിരുന്നു.
കോട്ടയത്ത് ഹർത്താലനുകൂലികളും പോലീസും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. ചങ്ങനാശേരി ഒന്നാം നന്പർ ബസ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കാനറ ബാങ്കിന്റെ ശാഖയ്ക്കു നേരെ പ്രകടനമായെത്തിയ യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞു. കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിലെത്തിയ പ്രകടനക്കാർ സിഐടിയു പ്രവർത്തകരുമായുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു.
കെകെ റോഡിൽ ആലാംപള്ളിയിൽ കാറിൽ എത്തിയ ഏറ്റുമാനൂർ സ്വദേശിയേയും കുടുംബത്തേയും ഹർത്താലനുകൂലികൾ തടയുകയും അസഭ്യവർഷം നടത്തുകയും ചെയ്തതായി പരാതിയുണ്ട്. പോലീസ് കേസെടുത്തിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകർ കോട്ടയം ടൗണിൽ പ്രകടനം നടത്തി.
തുടർന്നു ഗാന്ധി സ്വകയറിൽ ചേർന്ന യോഗം കെപിസിസി സെക്രട്ടറി ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. മകന്റെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ അമ്മയെ തെരുവിൽ വലിച്ചിഴച്ച് മർദിച്ച സംഭവം ജനാധിപത്യത്തിന് അപമാനമാണെന്ന് ലതിക സുഭാഷ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്ററ്യൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനർ എംജി മധുസൂദനൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, നഗരസഭാ ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോന, യുഡിഎഫ് നേതാക്കളായ നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ, എൻ.എസ്.ഹരിശ്ചന്ദ്രൻ, കുഞ്ഞുമോൻ മേത്തർ, വി.കെ.അനിൽകുമാർ, മുരളി നീണ്ടൂർ, ജോണി ജോസഫ,എം.പി.സന്തോഷ്കുമാർ, മോഹൻ കെ നായർ, സണ്ണികാഞ്ഞിരം, ബോബി ഏലിയാസ്, സാബു പുതുപ്പറന്പിൽ, എസ്.രാജീവ്, ബിജു എസ് കുമാർ, എസ്.ഗോപകുമാർ, ജോർജ് പയസ്് തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപിയും ബിഡിജഐസും ടൗണിൽ പ്രകടനം നടത്തി. പാലാ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം എന്നിവിടങ്ങളിലും ഹർത്താലനുകൂലികൾ പ്രകടനം നടത്തി.
പടം ഉണ്ട്...
ഹർത്താൽ പൂർണം; അങ്ങിങ്ങ് വാക്കേറ്റം
11:49 PM Apr 06, 2017 | Deepika.com