മങ്കൊന്പ് : തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന് സപ്ലൈകോ അധികൃതർ അമിത കിഴിവ് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഭരണം നടക്കുന്നില്ലെന്ന് പരാതി. നെടുമുടി കൃഷിഭവൻ പരിധിയിൽ വരുന്ന കരിയിൽ പാടശേഖരത്തിൽ നിന്നും കൊയ്തെടുത്ത നെല്ലാണ് സർക്കാരിന്റെ പിടിവാശിയെത്തുടർന്ന് കെട്ടിക്കടക്കുന്നത്. നെല്ല് മോശമാണെന്നും, ക്വിന്റലിന് 15 കിലോഗ്രാം വരെ കിഴിവു തന്നാലെ നെല്ല് സംഭരിക്കാനാകൂ വെന്ന് അധികൃർ പറഞ്ഞതായി കർഷകർ പറയുന്നു. എന്നാൽ നഷ്ടം സഹിച്ച നെല്ല് നൽകില്ലന്ന നിലപാടിലാണ് ഇവിടുത്തെ കർഷകർ.
130 ഏക്കർ വരുന്ന പാടശേഖരത്തിലെ വിളവെടുപ്പു പൂർത്തിയായിട്ട് ഇപ്പോൾ ഒരാഴ്ചയിലേറെയായി. പാടശേഖരത്തിൽ നിന്നും ഒരുമണി നെല്ലുപോലും സംഭരണം നടത്തിയിട്ടില്ല. നനവോ മറ്റു യാതൊരു കുഴപ്പങ്ങളുമില്ലാത്ത് നെല്ലിനാണ് അനാവശ്യ കിഴിവ് ആവശ്യപ്പെടുന്നതെന്ന് കർഷകർ പറയുന്നു.
അറുപതോളം സാധരണ കർഷകരാണ് ഇവിടെ കൃഷിയിറക്കിയത്. സംഭരിക്കാനാകാതെ പാടത്ത് നെല്ല് കെട്ടിക്കിടക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വേനൽ മഴ ഭീഷണയിൽ നിൽക്കുന്ന സാഹചര്യത്തിൽ കർഷകർ പാടത്ത് നെല്ലിനു കാവൽ നിൽക്കുകയാണ്.
മഴപെയ്തു നെല്ലു നനഞ്ഞു പോയാൽ അതു തങ്ങളെ കനത്ത നഷ്ടത്തിലാക്കുമെന്ന് കർഷകർ പറയുന്നു. ഇതേ കൃഷിഭവൻ പരിധിയിൽ വരുന്ന സമീപത്തെ പാടശേഖരങ്ങളായ നൂറേക്കർ വരുന്ന കിഴക്കേ പൂക്കൈത, ഉൗരാമ (45 ഏക്കർ) എന്നീ പാടശേഖരങ്ങളിലും സംഭരണം നടക്കാതെ നെല്ല് പൂർണമായും കെട്ടിക്കിടക്കുകയാണ്. തങ്ങളുടെ പരാതികൾ ബോധിപ്പിക്കാൻ പലതവണ പാഡി മാർക്കറ്റിംഗ് ഓഫീസറെ ഫോണിൽ വിളിക്കാൻ ശ്രമിച്ചങ്കിലും ലൈനിൽ കിട്ടുന്നില്ലെന്ന് കർകർ പരാതിപറയുന്നു.
അമിത കിഴിവ് ആവശ്യപ്പെട്ടതിനെ തുടർന്ന് നെല്ലുസംഭരണം നടക്കുന്നില്ലെന്നു പരാതി
10:48 PM Apr 06, 2017 | Deepika.com