ന്യൂഡൽഹി: സിപിഎമ്മിന്റെ പകപോക്കലിന്റെ ഭാഗമായാണു തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയതെന്ന് ആരോപിച്ച് മുൻ ഡിജിപി ടി.പി. സെൻകുമാർ സുപ്രീം കോടതിയിൽ. ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതിനെതിരേ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിനെതിരേയും സിപിഎമ്മിനെതിരേയും ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.
സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ സർക്കാരിന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചതിനെതിരേയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ടി.പി.ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിപിഎം നേതാക്കൾക്കെതിരേ സത്യസന്ധമായ അന്വേഷണം നടത്തിയതിലുള്ള പ്രതികാരമാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നിൽ. കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവി പി. ജയരാജനെതിരേ അന്വേഷിച്ചതു കൊണ്ട് തന്റെ ഒൗദ്യോഗിക ജീവിതം തകർത്തു.
താൻ ഡിജിപി ആയിരുന്നപ്പോൾ കണ്ണൂരിൽ ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് നടന്നത്. എന്നാൽ തന്നെ ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയതിനു ശേഷം കണ്ണൂരിൽ ഒന്പത് രാഷ് ട്രീയ കൊലപാതകം നടന്നുവെന്നും സെൻകുമാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന പോലീസിൽ ക്രമരഹിതമായി സ്ഥലം മാറ്റം നടത്തുന്നതു സേനയുടെ നില പരിതാപകരമാക്കിയിട്ടുണ്ട്. 40 പോലീസ് ഉദ്യോഗസ്ഥരെയാണ് ചുമതലയേറ്റ് രണ്ടുവർഷം പൂർത്തിയാക്കുന്നതിനു മുൻപ് സർക്കാർ ചുമതലയിൽ നിന്നു മാറ്റുന്നത്. ഇത് പോലീസിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനു തടസമാകുമെന്നും മുൻ ഡിജിപി പറയുന്നു.
പകപോക്കലിനാണു തന്നെ മാറ്റിയതെന്ന് ടി.പി. സെൻകുമാർ
10:06 PM Feb 26, 2017 | Deepika.com