ഫൈസാബാദ്: രാമ ജന്മഭൂമിയായ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. യുപിയിൽ ഇന്നു നടക്കുന്ന അഞ്ചാം ഘട്ടം തെരഞ്ഞെടുപ്പിലാണ് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ല സമ്മതിദാനാവകാശം വിനിയോഗിക്കുക.
ബിജെപി, എസ്പി, ബിഎസ്പി കക്ഷികൾ തുല്യനിലയിലുള്ള പോരാട്ടമാണു കാഴ്ചവയ്ക്കുന്നത്. അയോധ്യ മണ്ഡലത്തിലാണ് ഏറ്റവും ശ്രദ്ധേയ മത്സരം. കഴിഞ്ഞ തവണ സമാജ്വാദി പാർട്ടിയുടെ തേജ് നാരായൺ പാണ്ഡേ വിജയിച്ച ഇവിടെ തിരിച്ചുപിടിക്കേണ്ടത് ബിജെപിക്ക് അഭിമാനപ്രശ്നമാണ്. അയോധ്യയിൽ ഇത്തവണ മുസ്ലിം സ്ഥാനാർഥിയുമായാണു ബിഎസ്പി രംഗത്തുള്ളത്. അയോധ്യയുടെ ചരിത്രത്തിൽ ആദ്യമായാണു മുഖ്യധാരാ പാർട്ടി മുസ്ലിമിനെ സ്ഥാനാർഥിയാക്കുന്നത്. വേദ് പ്രകാശ് ഗുപ്തയാണു ബിജെപി സ്ഥാനാർഥി. മുന്നോക്ക, മുസ്ലിം വോട്ടുകളാണു അയോധ്യയിൽ വിധി നിർണയിക്കുക.
റിബൽ ശല്യമാണു സമാജ്വാദി പാർട്ടി നേരിടുന്ന പ്രശ്നം. എസ്പി നേതാവ് സൂര്യകാന്ത് പാണ്ഡേ സിപിഐ ടിക്കറ്റിൽ ജനവിധി തേടുന്നു. കഴിഞ്ഞതവണ ആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തേജ് നാരായൺ പാണ്ഡേ ബിജെപി സ്ഥാനാർഥി ലല്ലു സിംഗിനെ തോൽപ്പിച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫൈസാബാദിൽ ലല്ലു സിംഗ് വിജയിച്ചു
അയോധ്യ, മിൽകിപുർ, ഗോഷായിഗഞ്ച്, രുദൗലി, ബികാപുർ എന്നിങ്ങനെ അഞ്ചു മണ്ഡലങ്ങളാണു ഫൈസാബാദിലുള്ളത്. ഇതിൽ നാലെണ്ണം കഴിഞ്ഞതവണ എസ്പി വിജയിച്ചു. രുദൗലി മാത്രം ബിജെപിക്കൊപ്പം നിന്നു.
രുദൗലിയിൽ 60,000 മുസ്ലിം വോട്ടും 48,000 യാദവ വോട്ടുമുണ്ട്. എസ്പിയും ബിഎസ്പിയും മുസ്ലിംകളെ സ്ഥാനാർഥികളാക്കി. ന്യൂനപക്ഷ വോട്ട് ഭിന്നിക്കുന്നതു വിജയം ഉറപ്പാക്കുന്നുവെന്നു ബിജെപി പറയുന്നു. മിൽകിപുരിൽ ആറു തവണ വിജയിച്ച എസ്പി സ്ഥാനാർഥിയും മന്ത്രിയുമായ അവധേഷ് പ്രസാദ് ഈസി വാക്കോവർ പ്രതീക്ഷിക്കുന്നു. 65,000 ബ്രാഹ്മണ വോട്ടുകളും 50,000 മുസ്ലിം വോട്ടുകളും ഇവിടെ വിധി നിർണയിക്കുന്നു.
അയോധ്യയിൽ ശക്തമായ ത്രികോണ മത്സരം
09:55 PM Feb 26, 2017 | Deepika.com