തൊടുപുഴ: ജില്ലയിൽ വിഷാദരോഗം പടരുന്നതിനെതിരെ കർമപദ്ധതിയുമായി ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കൊച്ചിൻ ചാപ്റ്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൊടുപുഴ ശാഖയും. ഒരുവർഷം നീളുന്ന കർമപരിപാടികളുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ലോകാരോഗ്യ ദിനമായ ഇന്നു 11-നു തൊടുപുഴ താലൂക്ക് ആശുപത്രിയിലെ കോണ്‍ഫറൻസ് ഹാളിൽ നടക്കും. ഡിവൈഎസ്പി എൻ.എൻ.പ്രസാദ് ഉദ്ഘാടനം ചെയ്യും.
മറ്റുപല രോഗങ്ങളും പോലെ വിഷാദരോഗവും തുടക്കത്തിലേ ചികിത്സിച്ചാൽ പൂർണമായും ഭേദപ്പെടുത്താവുന്ന ഒരു മാനസിക രോഗമോ മനസികാരോഗ്യപ്രശ്നമോ ആണ്. എന്നാൽ മനസികരോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഭയവും അപമാനഭീതിയുമൊക്കെയാണ് ഇത്തരം രോഗികളെയും അവരുടെ ബന്ധുക്കളെയുമെല്ലാം മനശാത്രജ്ഞരെ സമീപിക്കുന്നതിൽ വിമുഖരാക്കുന്നത്. ഇടുക്കി പോലെയുള്ള മലയോര ജില്ലകളിൽ വ്യാജ ഡോക്ടർമാരുടെ ചൂഷണവും സ്ഥിതി വഷളാക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ വിദഗ്ധർ വിദ്യാർഥികളുമായി സംവദിക്കും. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കൊച്ചിൻ
ചാപ്റ്റർ പ്രസിഡന്റ് ഡോ. കെ സുദർശൻ അധ്യക്ഷനായിരിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൊടുപുഴ ശാഖ പ്രസിഡന്റ് ഡോ. പി. എൻ .അജി, തൊടുപുഴ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഉമാദേവി എന്നിവർ പ്രസംഗിക്കും. ഐഎംഎ സെക്രട്ടറി ഡോ. രഞ്ജിത് പോൾ, ഡോ. സാജൻ ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വിഷാദ രോഗത്തിനെതിരെ കർമപദ്ധതി
10:31 PM Apr 06, 2017 | Deepika.com