മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന ഭാര്യയം ഭർത്താവും രക്ഷപെട്ടു. കെഡിഎച്ച്പി മാട്ടുപ്പെട്ടി ആർ ്ആന്റ് ഡി ഡിവിഷനിലായിരുന്നു സംഭവം. വാതിൽപൊളിച്ച് കാട്ടാന അകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും വാതിലിന് വീതി കുറവായിരുന്നതിനാൽ വീട്ടുകാർ രക്ഷപെടുകയായിരുന്നു.
മാട്ടുപ്പെട്ടി സ്വദേശിയും എസ്റ്റേറ്റ് തൊഴിലാളിയുമായ ശങ്കരലിംഗത്തിന്റെ വീടാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് കാട്ടാന കൂട്ടമായെത്തിയത്. വീട്ടിലുണ്ടായിരുന്ന ശങ്കരലിംഗവും ഭാര്യ മുരുകസെൽവിയും വലിയ ശബ്ദംകേട്ട് ഉണരുകയായിരുന്നു. ഇരുവരും ഉണർപ്പോൾ വാതിൽപൊളിച്ചു അകത്തുകയറാൻ ശ്രമിക്കുന്ന കാട്ടാനയെയാണ് കണ്ടത്.
വീടിന്റെ പിൻഭാഗത്തുണ്ടായിരുന്ന മേൽക്കൂര ആന അടിച്ചുതകർത്തു. മറ്റൊരു മുറിയിലെത്തി ഇവർ ബഹളം വച്ചതോടെ അയൽക്കാർ എത്തുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ ആനയെ അവിടെ നിന്നും പിന്തിരിപ്പിച്ച ശേഷം മാത്രമാണ് വീട്ടുകാർ പുറത്തിയങ്ങിയത്. തുടർന്ന് ഇവരെ സമീപവാസികൾ തങ്ങളുടെ വീടിലേക്ക് കൊണ്ടുപോയി. കാട്ടാനയോടൊപ്പം രണ്ടു കുട്ടിയാനകളും ഉണ്ടായിരുന്നു. ജനവാസ മേഖലകളിൽ എത്തിയിരുന്നുവെങ്കിലും ഇതു വരെ ലയങ്ങളിലെ വീടുകൾക്ക് കാട്ടാനകൾ അധികം ഭീഷണി സൃഷ്ടിച്ചിരുന്നില്ല. എന്നാൽ താമസിക്കുന്ന വീടും സുരക്ഷിതമല്ലെന്ന് തിരിച്ചറിവിൽ തൊഴിലാളികൾ പരിഭ്രാന്തരാണ്. കാട്ടാനകളുടെ ആക്രമണത്തിൽ ഉചിതമായ സുരക്ഷിത നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടിക്കാരും ജനങ്ങളും സമരപരിപാടികൾ നടത്തിവരുന്നതിനിടയിലാണ് ആക്രമണം. രണ്ടാഴ്ചയ്ക്ക്ു മുന്പ് കൊച്ചി ധനുഷ്ട്കോടി ദേശീയപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഈ വീട് വനം വകുപ്പ് മന്ത്രി സന്ദർശിക്കുകയും വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മൂന്നാർ ഡി.എഫ്.ഒ യ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
കാട്ടാന വീട്ടിനുള്ളിലേക്ക് തള്ളിക്കയറി; ദന്പതികൾ രക്ഷപെട്ടു
10:29 PM Apr 06, 2017 | Deepika.com