തൊടുപുഴ: ന്യൂമാൻ കോളജിൽ പ്രിൻസിപ്പലിന്റെ ഓഫീസ് മുറി അടിച്ചുതകർക്കുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തതുൾപ്പെടെയുള്ള അതിക്രമങ്ങൾ അരങ്ങേറിയിട്ടു മൂന്നുദിവസം പിന്നിടുന്പോഴും എസ്എഫ്ഐ പ്രവർത്തകർ പോലീസിന്റെ കണ്ണിൽ പൊടിയിട്ടു വിലസുന്നു. അതിക്രമം നടത്തിയവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടും ഇതിനു നേതൃത്വം നൽകിയവരെപ്പോലും അറസ്റ്റുചെയ്യാൻ പോലീസ് തയാറാകാത്തതു വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഒരു കലാലയത്തിനു നേരെയുണ്ടായ അക്രമത്തിൽ പോലീസ് കാട്ടുന്ന നിഷ്ക്രിയാവസ്ഥ സമൂഹത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രതിഷേധവും ക്ഷണിച്ചുവരുത്തി. അരനൂറ്റാണ്ടു കാലമായി തൊടുപുഴയിൽ നിറഞ്ഞുനിൽക്കുന്ന ന്യൂമാൻ കോളജിൽ അശാന്തി വിതയ്ക്കാൻ അനുവദിക്കില്ലെന്നു കോളജ് മാനേജ്മെന്റും സ്റ്റാഫ് കൗണ്‍സിലും വ്യക്തമാക്കികഴിഞ്ഞു. വിട്ടുവീഴ്ച ചെയ്തു കോളജിന്റെ അച്ചടക്കം നഷ്ടപ്പെടുത്താനും ഇവിടെ പഠിക്കുന്ന വിദ്യാർഥികളുടെ ഭാവി നശിപ്പിക്കാനും കൂട്ടുനിൽക്കില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. കോളജിലെ ഒരു വിദ്യാർഥിപോലും എസ്എഫ്ഐയുടെ ബാനറിൽ അക്രമത്തിനു തയാറായിട്ടില്ലെന്നും പുറത്തുനിന്നുള്ള സാമൂഹ്യവിരുദ്ധരാണ് പ്രിൻസിപ്പലിന്റെ മുറിയിൽ അതിക്രമം കാട്ടിയതെന്നും വ്യക്തമാണ്.
കോളജിൽ നടന്ന അക്രമ സംഭവങ്ങളിൽ കത്തോലിക്കാ സഭയുടെ മേലധ്യക്ഷൻമാർവരെ പ്രതിഷേധമറിയിക്കുകയും അപലപിക്കുകയും ചെയ്തിരുന്നു. കലാലയങ്ങളിൽ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾക്കു കടിഞ്ഞാണിടാൻ പോലീസിന്റെ ഭാഗത്തുനിന്നും കർശന നടപടിതന്നെ ഇക്കാര്യത്തിൽ ഉണ്ടായേ തീരുവെന്ന നിലപാടാണ് വിവിധ സംഘടനകളിൽനിന്നും ഉണ്ടാകുന്നത്.
ബുധനാഴ്ച ചേർന്ന കോളജ് സ്റ്റാഫ് കൗണ്‍സിൽ യോഗവും സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചിരുന്നു. തൊടുപുഴ ന്യൂമാൻ കോളജിൽ അന്വേഷണ കമ്മീഷൻ കുറ്റക്കാരായി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരേ നടപടി സ്വീകരിക്കാതെയിരിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ മൂന്നുദിവസത്തെ സമയം അനുവദിച്ചു നോട്ടീസ് നൽകാൻ സ്റ്റാഫ് കൗണ്‍സിൽ തീരുമാനിച്ചിട്ടുണ്ട്. ഇന്നു കോളജിൽ ചേരുന്ന രക്ഷകർത്താക്കളുടെ യോഗവും കോളജിൽ വിദ്യാർഥികൾക്കു സമാധാനത്തോടെ പഠിക്കാനുള്ള തുടർനടപടികളെക്കുറിച്ചു ആലോചിച്ചു തീരുമാനമെടുക്കും.
പോലീസ് നടപടി ഇനിയും വൈകാനിടയായാൽ കത്തോലിക്ക സഭയുടെയും ന്യൂമാൻ കോളജ് സംരക്ഷണ സമിതിയുടെയും പിടിഎയുടെയും നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്കും രൂപംനൽകും. വരുന്ന ദിവസങ്ങളിൽ തൊടുപുഴ വൻപ്രക്ഷോഭത്തിനു സാക്ഷിയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രിൻസിപ്പലിന്റെ മുറി അടിച്ചുതകർക്കുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നതു നാടിനുതന്നെ സംഭവിച്ച അപമാനമാണെന്നു വിലയിരുത്തപ്പെടുന്നു.
ഇതിനിടെ പരാതിക്കാരനായ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിക്കാനുള്ള സമ്മർദവും എസ്എഫ്ഐയുടെ നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്നുണ്ട്. പ്രശ്നത്തിൽ എത്രയുംപെട്ടെന്നു പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം സ്ഥിതി മറിച്ചായിരിക്കും എന്നുമുള്ള ഭീഷണി എസ്എഫ്ഐ പ്രവർത്തകർ കോളജ് ഡേ ദിനത്തിൽ മർദിച്ച ഒന്നാംവർഷ ബിരുദവിദ്യാർഥി ജിബിനുനേരെ ഫോണിലൂടെയുണ്ടായി.
ഭീഷണിപ്പെടുത്തിയും മറ്റും പരാതി ഇല്ലാതാക്കിയാൽ കോളജ് ഡേയ്ക്ക് ജിബിനെ മർദിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്ന വിദ്യാർഥിക്കു സസ്പെൻഷൻ പിൻവലിച്ചു കോളജിൽ പ്രവേശിക്കാനുള്ള വഴിതെളിയും. ഇതോടെ പ്രശ്നം രമ്യമായി പരിഹരിച്ചുവെന്ന കാരണം കാട്ടി പോലീസിനു പ്രതികളുടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്യാം. ഈയൊരു തന്ത്രമാണു എസ്എഫ്ഐ നേതൃത്വവും പോലീസും ചേർന്നു തയാറാക്കി അറസ്റ്റു വൈകിപ്പിക്കുന്നതെന്നാണു സംശയമുയർന്നിരിക്കുന്നത്.
മാർച്ച് ഏഴിനു നടന്ന കോളജ് ഡേയോടനുബന്ധിച്ചാണ് ന്യൂമാൻ കോളേജ് ഓഫീസ് മുറി അടിച്ചുതകർക്കാനിടയാക്കിയ സംഭവത്തിനു തുടക്കം. ഒന്നാംവർഷ ബിരുദ വിദ്യാർഥിയായ ജിബിനെ മർദിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തകരായ ബിരുദ വിദ്യാർഥിയായ തൻവീറിനെ സസ്പെൻഡു ചെയ്യുകയും അമൽ, കിരണ്‍, മൂന്നാം വർഷ ബിരുദ വിദ്യാർഥി ടിന്റു എന്നിവർക്കെതിരെ അന്വേഷണവും നിർദേശിച്ചിരുന്നു. അന്വേഷണത്തിനായി അന്വേഷണക്കമ്മീഷനെയും പ്രിൻസിപ്പൽ നിയോഗിച്ചിരുന്നു.
കമ്മീഷന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടും സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവുമായി മൂന്നാംതവണയാണു എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവയ്ക്കുന്നത്. രണ്ടുതവണ ഭീഷണിയിലും മുദ്രാവാക്യം വിളിയിലും ഒതുങ്ങിയെങ്കിലും മൂന്നാം തവണയാണു പ്രതികൾ കൈയാങ്കളിക്കു മുതിർന്നത്.
കോളേജിനു പുറമെ നിന്നെത്തിയവരാണു അക്രമത്തിനു നേതൃത്വംനൽകിയത്. അക്രമം നടത്തുന്നതിന്റെയും പ്രതികളുടെയും പൂർണ ചിത്രങ്ങൾ സിസിടിവി ക്യാമറയിൽനിന്നും പോലീസിനു ലഭിക്കുകയും ചെയ്തു. അന്യജില്ലകളിൽ നിന്നും പഠിക്കാനായി തൊടുപുഴയിലെ വിവിധ കോളജുകളിലും പോളിടെക്നിക്കുകളിലും ചേർന്നിരിക്കുന്ന വിദ്യാർഥികളാണ് ന്യൂമാൻ കോളജിൽ അക്രമം നടത്തിയത്.
അക്രമസംഭവവുമായി ബന്ധപ്പെട്ട് അന്നുതന്നെ കോളജ് പ്രിൻസിപ്പൽ റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് തൊടുപുഴ ഡിവൈഎസ്പി എൻ.എൻ. പ്രസാദിന് രേഖാമൂലം പരാതി നൽകിയിരുന്നു.
എസ്എഫ്ഐ പ്രവർത്തകരായ ബിബിൻ ബോസ്, എം.എസ്. ശരത്, എബിൻ രാജേന്ദ്രൻ, ഇൻസമാം, അരവിന്ദ് ഗോപൻ എന്നിവരും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണു പരാതി നൽകിയത്. അക്രമസംഭവങ്ങളിൽ അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
പരാതിയുടെ അടിസ്ഥാനത്തിലാണു അതിക്രമിച്ചു കയറൽ, പ്രിൻസിപ്പലിനെ അകാരണമായി തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഉപകരണങ്ങളും ഫയലുകളും നശിപ്പിക്കൽ, സംഘം ചേരൽ എന്നിങ്ങനെ വിവിധ വകുപ്പുകളിട്ടു കേസെടുത്തത്. എന്നാൽ പോലീസാകട്ടെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണു പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകപോലും ചെയ്യാതെ കേസെടുക്കലിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് പോലീസ്.
അന്വേഷണ
കമ്മീഷൻ
കോളജിലെത്തി
തെളിവെടുത്തു
തൊടുപുഴ: ന്യൂമാൻ കോളജിൽ നടന്ന അക്രമ സംഭവങ്ങളിൽ ഉണ്ടായ നാശനഷ്ടം പ്രതികളിൽനിന്നും ഈടാക്കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതർ തൊടുപുഴ മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചു. കെ.ടി. തോമസ്, ജോബി ജേക്കബ് എന്നിവർ മുഖേനയാണു കോടതിയിൽ ഹർജി നൽകിയത്. കോളജിനുണ്ടായ നാശനഷ്ടം പ്രതികളായിട്ടുള്ള 30 പേരുടെ സ്ഥാവര ജംഗമ വസ്തുക്കളിൽനിന്നും ഈടാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
കമ്മീഷനായി കോടതി നിയോഗിച്ച അനീഷ് ജോണ്‍ കോളജിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും പരിശോധിച്ചു. കമ്മീഷൻ ഇന്നു കോടതിയിൽ റിപ്പോർട്ടു സമർപ്പിക്കും.
അക്രമസംഭവത്തിൽ പ്രതിസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകരാണെങ്കിലും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.വി. മത്തായിയും ഇന്നലെ കോളജ് സന്ദർശിച്ച് പ്രൻസിപ്പൽ റവ. ഡോ വിൻസന്റ് നെടുങ്ങാട്ടിലുമായി ചർച്ചനടത്തി.
പ്രതികളെ അറസ്റ്റുചെയ്യാതെ പിന്നോട്ടില്ല; ശക്തമായ നിലപാടുമായി മാനേജ്മെന്റ്
10:29 PM Apr 06, 2017 | Deepika.com