പാലാ: നൂറ്റിപ്പതിനാറു വർഷങ്ങൾക്കു മുന്പ് കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയോടനുബന്ധിച്ചു സ്ഥാപിതമായ പതിനാലു കുരിശിന്റെവഴി സ്റ്റേഷനുകളിലൂടെ ഭക്ത്യാദരപൂർവം നടത്തപ്പെടുന്ന കാഞ്ഞിരമറ്റം സ്ലീവാപ്പാത നാൽപ്പതാംവെള്ളിയാചരണത്തിന്റെ ഭാഗമായി ഇന്നു നടക്കും. വൈകുന്നേരം 4.30ന് വികാരി ഫാ. ജോൺ പൊതീട്ടേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയും തുടർന്ന് സഹ വികാരി ഫാ. ആന്റണി വാഴയിലിന്റെ നേതൃത്വത്തിൽ സ്ലീവാപ്പാതയുടെ പ്രാർഥനകളും നടക്കും. രൂപത പാസ്റ്ററൽ കൗൺസിൽ മെംബർ ഡോ. ടി.സി. തങ്കച്ചൻ പീഡാനുഭവ സന്ദേശം നൽകും. തുടർന്ന് സ്ലീവാ ചുംബനവും എകെസിസി കാഞ്ഞിരമറ്റം യൂണിറ്റിന്റെ നേതൃത്വത്തിൽ നേർച്ചക്കഞ്ഞി വിതരണവും നടക്കും. ക്ലീൻ കാഞ്ഞിരമറ്റം പദ്ധതിയുടെ ഭാഗമായി ഡിസ്പോസിബിൾ പ്ലേറ്റുകൾ ഒഴിവാക്കിയാണ് നേർച്ചക്കഞ്ഞി വിതരണം ക്രമീകരിച്ചിരിക്കുന്നത്.
അന്പതു നോന്പിന്റെ ആരംഭം മുതൽ ഇടവകയ്ക്കുള്ളിലും പുറത്തുനിന്നും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുരിശിന്റെവഴി നടന്നുവരുന്നു. വെളിച്ചം, പ്രാർഥനാ പുസ്തകങ്ങൾ തുടങ്ങി എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി വികാരി ഫാ. ജോൺ പൊതീട്ടേൽ അറിയിച്ചു.
കാഞ്ഞിരമറ്റം സ്ലീവാപ്പാത ഇന്ന്
10:01 PM Apr 06, 2017 | Deepika.com