തൊടുപുഴ: ന്യൂമാന്‍ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതു വന്‍ വീഴ്ചയെന്നു ആക്ഷേപം. കോളജില്‍ ഇവര്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്നു മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതനുസരിച്ചു എത്തിയ പോലീസ് സംഘം കോളജില്‍ അക്രമം അരങ്ങേറിയപ്പോഴും പ്രശ്നത്തില്‍ ഇടപെടാതെ കാഴ്ചക്കാരായി മാറി നില്‍ക്കുകയായിരുന്നു. അക്രമ സംഭവമുണ്ടായാല്പോലും പ്രശ്നത്തില്‍ ഇടപെടേണ്ടതില്ലെന്നാണു മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമെന്നും ചില പോലീസുദ്യോഗസ്ഥര്‍ വെളിപ്പെടുത്തുകയും ചെയ്തു.
അടുത്ത നാളില്‍ തുടര്‍ച്ചയായി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ സസ്പെന്‍ഷനും സ്ഥലം മാറ്റവും ഉള്‍പ്പെടെ അച്ചടക്ക നടപടികള്‍ ഉണ്ടാകുന്നതും ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതിനാല്‍ ഇത്തരം സംഭവങ്ങളില്‍ ചാടിക്കയറി ഇടപെടേണ്ടതില്ലെന്നാണു ഉദ്യോഗസ്ഥരുടെ നിലപാട്. അടുത്ത നാളുകളിൽ തൊടുപുഴ മേഖലയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ തൊടുപുഴ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന നടപടികള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സിപിഎമ്മോ പോഷക സംഘടനകളോ ഒരു ഭാഗത്തു വരുന്ന സംഘര്‍ഷങ്ങളില്‍ പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ന്യൂമാന്‍ കോളജില്‍ നടന്ന അക്രമങ്ങള്‍ക്കു എസ്എഫ്ഐ ആണു നേതൃത്വം നല്കിയതെന്നതിനാല് സംഭവം നിസാരവല്‍ക്കരിച്ചു കാണുകയായിരുന്നു തൊടുപുഴ പോലീസ് എന്നാണു വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി അക്രമം നടത്തിയവര്‍ പിന്നീട് പോലീസ് നോക്കി നില്‍ക്കെ തന്നെയാണ് ഓഫീസിനു പുറത്തേക്കിറങ്ങി പോയത്. കോളജില്‍ അക്രമത്തിനു നേതൃത്വം നല്കിയവര് എല്ലാവരും തന്നെ പുറമെ നിന്നെത്തിയവരായിരുന്നുവെന്നു കോളജ് അധികൃതര്‍ തന്നെ പോലീസിനു വിവരം നല്‍കിയിരുന്നു. ഇവരില്‍ പലരും എസ്എഫ്ഐ നേതാക്കളെന്ന പേരില്‍ ഇതിനു മുന്‍പും ചര്‍ച്ചക്കെന്ന പേരില്‍ കോളജില്‍ എത്തി പ്രിന്‍സിപ്പലിന്റെ മുറിയില്‍ ബഹളമുണ്ടാക്കിയവരാണ്. അതിനാല്‍ ഇവര്‍ കോളജില്‍ എത്തിയപ്പോള്‍ തന്നെ അക്രമ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇവരെ ഓഫീസ് മുറിയില്‍ നിന്നും പുറത്താക്കാന്‍ പോലീസ് തയാറായില്ല. എന്നു മാത്രമല്ല അക്രമം നടത്തിയവരെ കൈയോടെ തന്നെ കസ്റ്റഡിയില്‍ എടുക്കാൻ സാഹചര്യം ഉണ്ടായിരുന്നിട്ടും പോലീസ് അതിനു തയാറായില്ല. കോളജ് അധികൃതര്‍ രേഖാമൂലം പരാതി നല്കുന്നതു വരെ വിവിധ വകുപ്പുകളില്‍ കേസ് എടുക്കാന്‍ പോലീസ് കാത്തിരുന്നു. അക്രമസംഭവങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനോടു ശരീരത്തില്‍ തൊട്ടാല്‍ വിവരമറിയുമെന്നും ഭീഷണിപ്പെടുത്തുന്നതും സിസിടിവിയില്‍ വ്യക്തമാണ്. ഇതു കൂടാതെ നിരവധി കേസുകളില്‍ പ്രതികളായവരാണ് ആക്രമണം അഴിച്ചുവിട്ടതെന്നും വ്യക്തമായിരുന്നു. ഇപ്പോഴും പ്രിന്‍സിപ്പലിനും കോളജിനും ഭീഷണിയുണ്ട്. അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് കോളജിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
പ്രതികളെ അറസ്റ്റു ചെയ്തില്ല
ന്യൂമാന്‍ കോളേജില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തില്ല. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്.ശരത്, എസ്എഫ്ഐക്കാരായ ബിബിന്‍ ബോസ്, എബിന് രാജേന്ദ്രന്, ഇന്‍സമാം, അരവിന്ദ് ഗോപാന്‍, എന്നിവരും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തത്.കോളജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അതിക്രമിച്ചു കയറല്‍, പ്രിന്‍സിപ്പലിനെ തടഞ്ഞു വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും ഓഫീസ് ഉപകരണങ്ങള്‍ക്കു നാശനഷ്ടം വരുത്തുക, അനധികൃതമായി സംഘം ചേരുക എന്നി വകുപ്പുകളനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ പൂര്‍ണമായും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം മുട്ടം പോളിടെക്നിക്കിലെയും മൂലമറ്റത്തെ സ്വകാര്യ കോളജിലെയും വിദ്യാര്‍ഥികളായ എസ്എഫ്ഐ പ്രവര്‍ത്തകരാണ്. എന്നാല്‍ അക്രമത്തിനു കാരണക്കാരായവരെ സംഭവം നടന്ന് രണ്ടു ദിവസം ആയിട്ടും അറസ്റ്റ.ു ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ന്യൂമാനിലെ എസ്എഫ്ഐ അക്രമം: പോലീസിന് വൻ വീഴ്ച
01:32 AM Apr 06, 2017 | Deepika.com