കോതമംഗലം: ദേശീയതലത്തിൽ നടത്തുന്ന കരാട്ടെ സെമിനാർ പരീക്ഷകൾക്ക് കോതമംഗലം വേദിയാകുന്നു. പരീക്ഷയ്ക്ക് വേണ്ട എല്ലാ ഒരുക്കവും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ദേശീയ കരാട്ടെ അസോസിയേഷനും കേരള കരാട്ടെ അസോസിയേഷനും ചേർന്ന് എംഎ കോളജ് അസോസിയേഷന്റെ സഹകരണത്തോടെ ദേശീയ കരാട്ടെ റഫറി-ജഡ്ജ് -കോച്ച് സെമിനാറും പരീക്ഷയും ഒന്‍പതിന് കോതമംഗലത്ത് നടത്തും.
എംഎ ഇന്റർനാഷണൽ സ്കൂൾ കോണ്‍ഫറൻസ് ഹാളിൽ രാവിലെ ഒന്‍പതിന് രജിസ്ട്രേഷൻ ആരംഭിക്കും. ദേശീയ അധ്യക്ഷൻ ആർ. ത്യാഗരാജനും ടീം അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകും. 10ന് ദേശീയ കരാട്ടെ റഫറി കമ്മീഷൻ ചെയർമാൻ ഷിഹാൻ പരംജിത് സിംഗ് സെമിനാറിൽ ക്ലാസെടുക്കും. തുടർന്ന് തിയറി പരീക്ഷ. ഉച്ചയ്ക്കു ശേഷം പ്രാക്ടിക്കൽ ടെസ്റ്റിന് ദേശീയ റഫറി കമ്മീഷൻ സെക്രട്ടറി ഷിഹാൻ അൾതാഫ് ആലം പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ഫലപ്രഖ്യാപനത്തിനു ശേഷം നടക്കുന്ന പൊതുസമ്മേളനം ആർ. ത്യാഗരാജൻ ഉദ്ഘാടനം ചെയ്യും. ആന്റണി ജോണ്‍ എംഎൽഎ അധ്യക്ഷനാകും. എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ് മുഖ്യപ്രഭാഷണം നടത്തും.
കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് നീൽ മോസസ് സന്ദേശം നൽകും. കേരളത്തിലെ ഓരോ ജില്ലയിൽനിന്നു അഞ്ചുപേർ വീതം പരീക്ഷയിൽ പങ്കെടുക്കുന്നതെന്ന് സംഘാടകരായ കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, കോളജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ പി.കെ.പ്രഭാവതി നന്പ്യാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോയി പോൾ എന്നിവർ അറിയിച്ചു.
കരാട്ടെ സെമിനാർ പരീക്ഷകൾക്ക് കോതമംഗലം വേദിയാകുന്നു
01:32 AM Apr 06, 2017 | Deepika.com