കോതമംഗലം: രൂപതയുടെ ആഭിമുഖ്യത്തിലുള്ള ആരക്കുഴ മലേക്കുരിശ് തീർഥാടനം നാൽപതാം വെള്ളിയാഴ്ചയായ നാളെ നടത്തും. മുഴുവൻ ഇടവകകളിൽ നിന്നുള്ള വൈദികരും പ്രതിനിധികളും തീർഥാടനത്തിൽ പങ്കുചേരും.
രൂപതയിലെ പ്രഥമ മെത്രാനായിരുന്ന മാർ മാത്യു പോത്തനാമുഴിയുടെ നേതൃത്വത്തിൽ രൂപത സമൂഹമൊന്നാകെ നടത്തിയ ആരക്കുഴ മലേക്കുരിശ് തീർഥാടനത്തിന്റെ 60-ാം വാർഷികമാണിത്. രാവിലെ 8.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിൽ നിന്നു തീർഥാടനം ആരംഭിക്കും. 11ന് മലമുകളിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന, സന്ദേശം തുടർന്ന് നേർച്ചക്കഞ്ഞി വിതരണം എന്നിവയും നടക്കും. വൈദികർ, സന്യസ്തർ, വാർഡ് ലീഡർമാർ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുക്കും.
തീർഥാടനത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ഫ്രാൻസിസ് കീരംപാറ, അസിസ്റ്റന്റ് വികാരി ഫാ.ജെയിംസ് ചൂരത്തൊട്ടി എന്നിവർ അറിയിച്ചു.
കോതമംഗലം രൂപത ആരക്കുഴ മലേക്കുരിശ് തീർഥാടനം നാളെ: ഒരുക്കങ്ങൾ പൂർത്തിയായി
01:32 AM Apr 06, 2017 | Deepika.com