കാക്കനാട്: യുഡിഎഫ് നേതൃത്വത്തിലുള്ള എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. സർക്കാർ നടപടിക്കെതിരേ യുഡിഎഫ് ഭരണ സമിതി സമർപ്പിച്ച ഹർജിയിലാണു റദ്ദാക്കൽ നടപടി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഭരണമേറ്റെടുക്കാൻ പിരിച്ചുവിട്ട സമിതിയിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ എത്തിയെങ്കിലും ജനറൽ മാനേജർ ബി. ഓമനക്കുട്ടൻ ചുമതല കൈമാറാൻ തയാറായില്ല. ഇതിൽ ക്ഷുഭിതരായ രണ്ട് വനിതകളടക്കമുള്ള അംഗങ്ങൾ ബാങ്കിന്റെ കോൺഫറൻസ് ഹാളിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. രാത്രി വൈകിയും കുത്തിയിരിപ്പ് സമരം തുടരുകയാണ്.
സംഘർഷാവസ്ഥ കണക്കിലെടുത്തു തൃക്കാക്കര എസ്ഐ സാജുവിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ വൈകുന്നേരം നാലോടെയാണു മുൻ പ്രസിഡന്റ് എൻ.പി. പൗലോസ് അടക്കമുള്ള പത്തു യുഡിഎഫ് അംഗങ്ങളും ബാങ്കിന്റെ ഹെഡ്ഓഫീസിലെത്തിയത്. ജനറൽ മാനേജർക്ക് ഇവർ കോടതി ഉത്തരവിന്റെപകർപ്പ് നൽകുകയും തങ്ങളെ തിരിച്ചെടുത്തതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.
എന്നാൽ തിരുവനന്തപുരത്തുനിന്നു സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ലഭിച്ചാൽ മാത്രമേ ഈ ഉത്തരവ് നടപ്പാക്കാനാവൂ എന്നു ജനറൽ മാനേജർ പറഞ്ഞു. ഇതോടെ അംഗങ്ങൾ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, പി.ടി. തോമസ് എംഎൽഎ എന്നിവരെ ബന്ധപ്പെടുകയും അവരുടെ നിർദേശപ്രകാരം ബാങ്കിന്റെ കോൺഫറൻസ് ഹാളിൽ കുത്തിയിരിക്കുകയുമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 18നാണു നിലവിലുണ്ടായിരുന്ന ഭരണസമിതി പിരിച്ചുവിട്ടത്. എൻ.പി. പൗലോസ് പ്രസിഡന്റായ 21 അംഗ ഡയറക്ടര്‍ ബോർഡില്‍ മുന്‍ സർക്കാരിന്റെ രണ്ടു നോമിനികള്‍ ഉൾപ്പെടെ 12 അംഗങ്ങളായിരുന്നു ഭരണം നടത്തുന്ന യുഡിഎഫിന് ഉണ്ടായിരുന്നത്. എൽഡിഎഫിന് ഒന്‍പതംഗങ്ങളും. എൽഡിഎഫ് സർക്കാര്‍ അധികാരത്തിലെത്തിയതോടെ രണ്ട് സർക്കാർ നോമിനികളെ പിൻവലിച്ചു. ഇതോടെ യുഡിഎഫിനു ഭൂരിപക്ഷം നഷ്ടമായി.
അതിനിടെ എൽഡിഎഫിലെ ഒന്‍പത് അംഗങ്ങളും രാജിവച്ചു. കോറം തികയാന്‍ ഭരണസമിതിക്കു പതിനൊന്ന് അംഗങ്ങളുടെ ഭൂരിപക്ഷം ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഭരണസമിതിയെ സർക്കാര്‍ പിരിച്ചുവിടുകയും മൂന്നംഗ ഭരണനിർവാഹക സമിതിയെ ചുമതലയേൽപ്പിക്കുകയും ചെയ്തത്. അടുത്തവർഷം മാർച്ച് വരെ യുഡിഎഫ് ഡയറക്ടര്‍ ബോർഡിനു കാലാവധിയുണ്ട്.
ഭരണസമിതി പിരിച്ചുവിട്ട നടപടി റദ്ദാക്കി
01:25 AM Apr 06, 2017 | Deepika.com