രാത്രികാല കായികമത്സരങ്ങൾക്ക് അനുമതി നിർബന്ധം
01:17 AM Apr 06, 2017 | Deepika.com
കാസർഗോഡ്: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കായികമത്സരങ്ങൾ നടത്തുന്നതിന് പോലീസിന്റെ അനുമതി നിർബന്ധമായും വാങ്ങണമെന്നു ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ അറിയിച്ചു. ബന്ധപ്പെട്ട ഡിവൈഎസ്പിമാരിൽ നിന്നാണ് അനുമതി വാങ്ങേണ്ടത്. രാത്രികാലങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങൾക്കിടെ സംഘർഷങ്ങളുണ്ടാകുന്ന അവസ്ഥയുണ്ട്. ഇങ്ങനെ പ്രശ്നങ്ങളുണ്ടായാൽ പോലീസ് സ്വമേധയാ കേസെടുക്കും. മുൻകൂർ അനുമതി വാങ്ങാതെ മത്സരങ്ങൾ നടത്താൻ അനുവദിക്കില്ല. കായികമേളകളും മറ്റും നമ്മുടെ നാടിന്റെ സൗഹാർദവും സ്നേഹവും ഉൗട്ടി ഉറപ്പിക്കാൻ ആവശ്യമാണ്. അതുകൊണ്ട് തന്നെ നിബന്ധനകൾ പാലിച്ചുവേണം ഇവ സംഘടിപ്പിക്കാൻ. വർഗീയപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിലൂടെയുളള പ്രചാരണങ്ങൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ അയച്ചവർക്കെതിരേ പോലീസ് നടപടിയെടുത്തിട്ടുണ്ട്. കൂടാതെ സൈബർസെൽ ഇത്തരം കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്താൽ പ്രേരണാകുറ്റം ചുമത്തിയാണ് കേസെടുക്കുന്നത്. വരുന്ന ആഘോഷ നാളുകളിൽ അനുമതിയില്ലാതെ പടക്കങ്ങൾ ശേഖരിക്കാനോ വിൽപന നടത്താനോ പാടില്ല. ഇതിന് പോലീസിന്റെ പരിശോധനയുണ്ടാകും.ജില്ലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കും. പട്രോളിംഗിന് പുതിയ അഞ്ചു വാഹനങ്ങൾ ജില്ലയിൽ എത്തും. നിലവിൽ ബൈക്കിലും ജീപ്പിലുമായി നല്ലരീതിയിൽ പട്രോളിംഗ് ഏർപ്പെടുത്തി വരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.