ആലക്കോട്: പരപ്പയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ജനകീയ വികസന സമിതിപ്രവർത്തകരുടെയും വീട്ടുമുറ്റത്ത് റീത്തുകൾ. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം സെക്രട്ടറി ജോബി തൊണ്ടംകുളത്തിൽ, നെടുവോട്-പരപ്പ ജനകീയ വികസന സമിതി അംഗങ്ങളായ സജി പുള്ളുവൻപറന്പിൽ, വാർഡ് മെംബർകൂടിയായ ഫ്രാൻസിസ് മ്രാലയിൽ, കാഞ്ഞിരത്തുംമൂട്ടിൽ ജോയിസ് എന്നിവരുടെ വീട്ടുമുറ്റത്തും നെടുവോട് വികസന സമിതി ഓഫീസ് പ്രവർത്തിക്കുന്ന റബർ കർഷക സംഘം ഓഫീസിന്റെ വരാന്തയിലുമാണ് ഇന്നലെ രാവിലെ റീത്തുകൾ കാണപ്പെട്ടത്. ആളുകളുടെ പേരിനൊപ്പം ആദരാഞ്ജലികൾ എന്നും റീത്തിൽ എഴുതിയിട്ടുണ്ട്. കൂടാതെ റീത്തിനൊപ്പം പരപ്പയിൽ പ്രവർത്തിച്ചിരുന്ന മലബാർ സാൻഡ് ആൻഡ് സ്റ്റോൺ ക്രഷറിന്റെ പേരിലുള്ള കത്തും വീട്ടുമുറ്റത്തുനിന്ന് കിട്ടിയിട്ടുണ്ട്.
ചിലരുടെ വ്യക്തിതാത്പര്യത്താൽ അടച്ചുപൂട്ടേണ്ടി വന്ന ക്വാറിയും ക്രഷറും ഏപ്രിൽ മാസത്തിൽ തുറന്നുപ്രവർത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നതായും ക്രഷറിന്റെ പ്രവർത്തനം തടസപ്പെടുത്തിയ നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകുന്നതായും ഏതുവിധ സമരത്തെയും ഭീഷണിയെയും എന്തു വിലകൊടുത്തും ഉന്മൂലനം ചെയ്യുമെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ക്രഷറിന്റെ സാന്പത്തികസഹായം സ്വീകരിച്ച് ഞങ്ങളെ പിന്നിൽനിന്ന് കുത്തിയവരെ നിങ്ങൾ ഓർത്തോളൂ, ഞങ്ങളുടെ സ്ഥാപനം ഇതാ തുറക്കുന്നു.ഒരു വർഷത്തെ പ്രവർത്തനം തടസപ്പെടുത്തിയ ജനകീയ വികസന സമിതി പ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നും കത്തിലുണ്ട്. വ്യസനസമേതം മാനേജ്മെന്റ് ആൻഡ് സ്റ്റാഫ്, മലബാർ സാൻഡ് ആൻഡ് സ്റ്റോൺ ക്രഷർ, പരപ്പ എന്നും കത്തിൽ പറയുന്നു. വീടിനുമുന്നിൽ റീത്ത് കണ്ട സംഭവത്തിൽ പരപ്പയിലെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.എന്നാൽ ക്രഷറും ക്വാറിയും തുറന്നുപ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടായപ്പോൾ മനഃപൂർവം പ്രകോപനം ഉണ്ടാക്കാനാണ് ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്നതെന്നും റീത്ത് കാണപ്പെട്ട സംഭവത്തിൽ സ്ഥാപനത്തിന് യാതൊരു പങ്കുമില്ലെന്നും മലബാർ സാൻഡ് ആൻഡ് സ്റ്റോൺ ക്രഷർ അധികൃതർ ദീപികയോട് പറഞ്ഞു.
റീത്തും ഭീഷണിക്കത്തും
01:10 AM Apr 06, 2017 | Deepika.com