ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ സിസേറിയൻ റാക്കറ്റിന്റെ പിടിയിലാണെന്നു കേന്ദ്ര മന്ത്രി മേനക ഗാന്ധി. രാജ്യത്ത് സിസേറിയനിലൂടെ നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നു ചൂണ്ടിക്കാട്ടി മേനക കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയ്ക്കു കത്തെഴുതി.
സാധാരണ പ്രസവങ്ങളുടെയും സിസേറിയൻ പ്രസവങ്ങളുടെയും എണ്ണം ആശുപത്രികളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു .സിസേറിയൻ ഓപ്പറേഷനുകളുടെ എണ്ണത്തിലെ വർധനവ് സൂചിപ്പിച്ചുകൊണ്ട് 1.3 ലക്ഷം പേർ ഒപ്പിട്ട ഓണ്‍ലൈൻ നിവേദനം സ്വീകരിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നടക്കുന്ന പ്രസവങ്ങളുടെ കണക്ക് സുതാര്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാനാവശ്യം.
സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന സി സെക്ഷൻ ശസ്ത്രക്രിയകളുടെ എണ്ണത്തിലെ വർധനവ് ആശങ്കപ്പെടുത്തുന്നു. പണത്തിന് വേണ്ടി മാത്രം ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരുടെ പേരുകൾ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സി സെക്ഷൻ ശസ്ത്രക്രിയ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ഡോക്ടർമാരുടെ നടപടിക്കെതിരെ സ്ത്രീകൾ പ്രതികരിക്കണമെന്നും മനേക ഗാന്ധി ആഹ്വാനം ചെയ്തു.
15 സംസ്ഥാനങ്ങളിൽ 2015-2016 കാലയളവിൽ നടത്തിയ കുടുംബാരോഗ്യ സർവ്വേ ഫലമനുസരിച്ച് 87.1 ശതമാനം വരെ പ്രസവങ്ങൾ ഓപ്പറേഷനിലൂടെ നടക്കുന്ന സംസ്ഥാനങ്ങളുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമനുസരിച്ച് 10 മുതൽ 15 ശതമാനം പ്രസവങ്ങൾ മാത്രമേ ഓപ്പറേഷനിലൂടെയാകാവൂ.
പ്രസവസമയത്ത് ഓപ്പറേഷന് പ്രേരിപ്പിക്കുന്ന ആശുപത്രികളുടെ നടപടിക്കെതിരെ മുംബൈ സ്വദേശിയായ സുബർണ ഗോഷാണ് ഓണ്‍ലൈൻ നിവേദനം ആരംഭിച്ചത്. രാജ്യത്ത് ഓരോ വർഷവും 16.7 ശതമാനം കൂടുതൽ സിസേറിയൻ ഓപ്പറേഷനുകളാണ് നടക്കുന്നതെന്നും പഠനങ്ങളിൽ നിന്നു വ്യക്തമായിരുന്നു.
ആശുപത്രികൾ സിസേറിയൻ റാക്കറ്റിന്റെ പിടിയിലെന്നു മേനക ഗാന്ധി
01:35 AM Feb 24, 2017 | Deepika.com