ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭാവം തനിക്കു വലിയ ഒറ്റപ്പെടൽ സമ്മാനിക്കുകയാണെന്നു അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല. അനധികൃത സ്വത്ത് സന്പാദനക്കേസിൽ ബാംഗളൂരിലെ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന ശശികല, ജയലളിതയുടെ 69-ാം ജന്മദിനത്തിലാണു മനസ് തുറന്നത്. പൊതുജനങ്ങളെ അക്ഷീണം സേവിച്ച് ജയലളിത തെളിച്ച പാതയിലൂടെ മുന്നേറാൻ പാർട്ടി പ്രവർത്തകരോട് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
ജയലളിതയുടെ ജന്മദിനം ഏറെ ഉത്സാഹത്തോടെയാണ് എല്ലാവർഷവും ആഘോഷിച്ചിരുന്നത്. ഇത്തവണ ഇതുപോലൊരു വെല്ലുവിളി ഉണ്ടാകുമെന്നു കരുതിയില്ല. 33 വർഷമായി അമ്മയോടൊപ്പം ജന്മദിനം ആഘോഷിക്കുന്നു. തന്റെ ചിന്തകൾ അവരെ വലയംചെയ്യുകയാണിപ്പോൾ. ഏറെ ജനപിന്തുണയുള്ള നേതാവായിരുന്നു ജയലളിത.
ജയലളിത ജനപ്രിയനേതാവായിരുന്നു. ഒരിക്കൽ അവരെ കണ്ടവർക്കു പിന്നീട് മറക്കാനാവാത്ത വ്യക്തിത്വം. വെല്ലുവിളികളിൽനിന്ന് ഒളിച്ചോടാതെ അവയെ ധൈര്യപൂർവം നേരിടുന്ന വ്യക്തിത്വമായിരുന്നു ജയലളിതയുടേത്. അതിനാൽ പ്രശ്നങ്ങളെ നേരിടുന്പോൾ പാർട്ടി പ്രവർത്തകർക്കു പിന്തുടരാവുന്ന ഉത്തമമാതൃകയാണ് അവരുടേതെന്നും ശശികല പറഞ്ഞു.
ജയലളിതയുടെ വിയോഗം ഒറ്റപ്പെടൽ സമ്മാനിക്കുന്നു: ശശികല
01:35 AM Feb 24, 2017 | Deepika.com