കടുത്തുരുത്തി: അപകടവളവുകൾ നിവർത്തുന്നത് ഉൾപ്പെടെയുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് തയാറാക്കിയ കടുത്തുരുത്തി-പിറവം റോഡ് വികസന പദ്ധതിക്ക് 47.17 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷൻ മുതൽ കഐസ് പുരത്തെ അപകടവളവ് വരെയുള്ള ഭാഗങ്ങൾ വീതികൂട്ടാൻ സ്ഥലം ഉടമകൾ സൗജന്യമായി ഭൂമി വിട്ടുതരാമെന്നറിയിച്ചിരിക്കുന്ന ഭാഗങ്ങളിലാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വസ്തു ഉടമകളുടെ യോഗം മോൻസ് ജോസഫ് എംഎൽഎയുടെയും കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിലിന്റെയും നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു.
ഇതേതുടർന്ന് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും വിവിധ വാർഡ് മെന്പർമാരും ചേർന്ന് കൈലാസപുരം മുതലുള്ള മുഴുവൻ നാട്ടുകാരേയും നേരിൽ കണ്ട് നാടിന്റെ ആവശ്യം അറിയിക്കുകയും ഏല്ലാ കുടുംബങ്ങളും വളവുകൾ നിവർത്താൻ സ്ഥലം വിട്ടുതരുന്നതിന് സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റും പ്രോജക്ട് റിപ്പോർട്ടും സർക്കാർ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ ഫണ്ട് അനുവദിച്ചിരിക്കുന്നത്. കടുത്തുരുത്തി-പിറവം റോഡിൽ അപകടവളവുകൾ നിവർത്തുന്നതിനും വീതി കുറഞ്ഞ സ്ഥലങ്ങളിൽ അപകട സ്ഥിതി പരിഹരിക്കുന്നതിനും ഭൂമി വിട്ടുതരാൻ തയാറാകുന്ന എല്ലാ ഭാഗങ്ങളിലും റോഡ് സംരക്ഷണ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് തീരുമാനം.
കഐസ് പുരത്ത് കഴിഞ്ഞ പഞ്ചായത്തു കമ്മിറ്റിയുടെ കാലഘട്ടത്തിൽ പുറന്പോക്കൊഴിവാക്കി പൊതുമരാമത്ത് വകുപ്പിനു കൈമാറിയ അപകടവളവിലെ ഗ്രാമീണ റോഡ് സഞ്ചാരയോഗ്യമാക്കി ഉപയോഗിക്കാനുള്ള നിർമാണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടപ്പാക്കാനാണ് തീരുമാനം. മങ്ങാട്ടുകാവ് ക്ഷേത്രത്തിന്റെ മുൻവശത്ത് ടൈൽ വിരിച്ച് നവീകരിക്കാനുള്ള നടപടിയും ഇതോടൊപ്പം ചേർക്കാൻ നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു. റോഡ് നിർമാണത്തിനു ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടെണ്ടർ നടപടികൾ പിഡബ്ല്യുഡി ആരംഭിച്ചിട്ടുണ്ട്.
കടുത്തുരുത്തി-പിറവം റോഡ് വികസന പദ്ധതിക്ക് 47.17 ലക്ഷം അനുവദിച്ചു
11:41 PM Apr 05, 2017 | Deepika.com