കുമരകം: ലക്ഷങ്ങൾ മുടക്കി വേന്പനാട്ടുകായലിൽനിന്നും കുമരകം ബോട്ടുജെട്ടിയിലേക്കുള്ള പ്രവേശന കവാടത്തിനരികിൽ നിർമിച്ച ലഘുഭക്ഷണശാല സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.
ഇറിഗേഷൻവകുപ്പിന്റെ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ ടൂറിസം വകുപ്പ് ടെൻഡർ നൽകി നിർമിച്ച ലഘുഭക്ഷണശാലയാണു മൂന്നു വർഷമായി പ്രവർത്തനരഹിതമായിക്കിടക്കുന്നത്. എട്ടു ലക്ഷം രൂപാ മുതൽ മുടക്കി സ്വകാര്യ വ്യക്തിയാണ് ലഘുഭക്ഷണശാല നിർമിച്ചത്. വേന്പനാട്ടുകായൽ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കുവേണ്ടിയാണ് നടപ്പാത അവസാനിക്കുന്ന ഭാഗത്ത് ലഘുഭക്ഷണശാല നിർമിച്ചത്.
പഞ്ചായത്തിൽനിന്നും സ്റ്റോപ്പ് മെമ്മോ ലഭിച്ചതോടെ പ്രവർത്തനം തുടങ്ങി ഒരു മാസം തികയും മുന്പേ ലഘു ഭക്ഷണശാല അടിച്ചു പൂട്ടുകയായിരുന്നു. പണം മുടക്കി ഗതികേടിലായ കടയുടമ കോടതിയെ സമീപിച്ച് അനൂകൂല വിധി നേടിയെടുത്തു. പിന്നീട് കട വീണ്ടും തുറന്നു പ്രവർത്തിക്കാനെത്തിയപ്പോഴേക്കും സ്ഥാപനം സാമൂഹ്യവിരുദ്ധർ തകർത്തിരുന്നു.
കതകും ജനലും തകർത്ത് സ്ഥാപനത്തിലുണ്ടായിരുന്ന സകലതും മോഷ്്ടിക്കപ്പെട്ടിരുന്നു. കായൽ തീരത്തിനടുത്തു വിജനമായ സ്ഥലത്തുള്ള ലഘുഭക്ഷണശാലയുടെ കെട്ടിടം കാലക്രമേണ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. രാത്രിയാകുന്നതോടെ അനാശാസ്യ പ്രവർത്തനങ്ങളും കെട്ടിടത്തിൽ നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
കുമരകം ആറ്റാമംഗലം പള്ളിയുടെ കുരിശുപള്ളിക്കു സമീപത്തു സ്ഥിതിചെയ്യുന്ന സ്ഥാപനത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചു നീക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് പൂട്ടിട്ടു; സാമൂഹ്യ വിരുദ്ധർ താവളമാക്കി
11:36 PM Apr 05, 2017 | Deepika.com