കോട്ടയം: പൈപ്പ് പൊട്ടിയതിനെത്തുടർന്നു മുടങ്ങിയ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം ഇന്നു പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിൽ വാട്ടർഅഥോറിറ്റി. പൂവത്തൂംമൂട് പന്പ് ഹൗസിൽനിന്നു കളക്ടറേറ്റ് വളപ്പിലെ ടാങ്കിലേക്കു വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണു കഴിഞ്ഞദിവസം രാത്രി പന്പ്ഹൗസിനു സമീപത്തെ തോട്ടിൽ പൊട്ടിയത്. ഇതിനെത്തുടർന്ന് ഇന്നലെയും കോട്ടയം നഗരത്തിൽ കുടിവെള്ളം മുടങ്ങി.
പൊട്ടിയ പൈപ്പിന്റെ ഒരു ഭാഗം റോഡിലെ കലുങ്കിന് അടിയിലായതിനാലാണ് ജോലികൾക്കു കാലതാമസം നേരിടുന്നത്. ബുധനാഴ്ച രാവിലെയോടെ പൈപ്പ് കടന്നുപോകുന്ന കലുങ്കിന്റെ അടിത്തറയുടെ ഒരു ഭാഗം പൊളിച്ചുനീക്കി. തുടർന്ന് ഇവിടെകുഴിച്ചു പരിശോധിച്ചപ്പോൾ ആറുമീറ്ററോളം നീളം വരുന്ന ഒരുപൈപ്പ് പൂർണമായും പൊട്ടിയ നിലയിലാണ്. ഇതിന്റെ പകുതിയോളം ഭാഗം കലുങ്കിനടിയിലാണ്.
ഈ ഭാഗം കുഴിച്ചു പഴയത് മാറ്റി പുതിയതു സ്ഥാപിക്കാനാണ് ശ്രമം. ഇന്ന് ഹർത്താലായതിനാൽ രാത്രി വൈകിയും പണികൾ നടക്കുകയാണ്. പുലർച്ചയോടെ ജോലികൾ പൂർത്തിയാക്കി പന്പിംഗ് ആരംഭിക്കാമെന്നാണു കരുതുന്നതെന്നു വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. ഇവരുടെ പ്രതീക്ഷ പോലെ നടന്നാൽ ഇന്ന് നഗരത്തിൽ വെള്ളം എത്തും.
ഹർത്താലായതിനാൽ ഇന്നു പണികൾ മുടങ്ങാനാണ് സാധ്യത. ഇങ്ങനെ വന്നാൽ നാളെ വരെ കാത്തിരിക്കേണ്ടിവരുമെന്നാണു വിവരം. ഇടുങ്ങിയ കലുങ്കാണ് നിർമാണജോലികൾ ദുഷ്കരമാക്കുന്നതെന്നു വാട്ടർഅഥോറിറ്റി അധികൃതർ പറഞ്ഞു.
കുടിവെള്ള വിതരണം ഇന്നു പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷ
11:35 PM Apr 05, 2017 | Deepika.com