ചേർത്തല: വൈദ്യുതി പോസ്റ്റ് മാറ്റാതെ റോഡ് നിർമിച്ചത് മൂലം ജനങ്ങൾക്കു ദുരിതയാത്ര. പള്ളിപ്പുറം പഞ്ചായത്തു നാലാം വാർഡ് കോപ്പായിൽ നിന്നും പടിഞ്ഞോട്ട് നിർമിച്ച റോഡാണ് ജനങ്ങൾക്ക് തീരാദുരിതം സൃഷ്ടിച്ചിരിക്കുന്നത്.
ഏകദേശം 350 മീറ്റർ നീളവും മൂന്നുമീറ്റർ വീതിയിലുമാണ് റോഡ് നിർമിച്ചിരിക്കുന്നത്. റോഡിനായി ആലോചന നടക്കുന്പോൾ തന്നെ റോഡ് കടന്നുപോകുന്ന സ്ഥലത്തുള്ള വൈദ്യുതി പോസ്റ്റുകൾ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. മുപ്പതോളം വീട്ടുകാരാണ് റോഡിനായി സ്ഥലം വിട്ടുനൽകിയത്. പോസ്റ്റുകൾ മാറ്റി മാത്രമേ റോഡ് നിർമിക്കൂവെന്ന് അധികൃതർ ഉറപ്പും നൽകിയിരുന്നു.
എന്നാൽ റോഡ് നിർമാണ ഗുണഭോക്തൃ കമ്മിറ്റി പിന്നീട് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. മൂന്ന് ലക്ഷമാണ്് റോഡ് നിർമാണത്തിനായി ചിലവായത്. നാൽപ്പത് ലോഡ് ഗ്രാവൽ ഇതിനായി വേണമെങ്കിലും പകുതിയിൽ താഴെ മാത്രമേ ഉപയോഗിച്ചിട്ടൂള്ളൂവെന്നും ഇതിൽ അഴിമതി നടന്നതായും പ്രദേശവാസികൾ പറയുന്നു.
മൂന്ന് മീറ്റർ വീതിയുണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾക്ക് മാത്രമേ ഇതുവഴി സഞ്ചരിക്കാനാകൂ. വീട് നിർമാണത്തിനും മറ്റുമായി വാഹനങ്ങൾ കടന്നുവരുന്നതിനായാണ് പ്രദേശവാസികൾ റോഡിനായി സ്ഥലം വിട്ടുനൽകിയത്.
എന്നാൽ പ്രധാന റോഡിൽ 200 മീറ്ററോളം ഉള്ളിലേക്ക് പുതിയ റോഡിലൂടെ സഞ്ചരിച്ചാൽ രണ്ട് വൈദ്യുതി പോസ്റ്റുകളും സ്റ്റേ കന്പികളും സഞ്ചാരം മുടക്കി റോഡിൽ തന്നെ സ്ഥിതി ചെയ്യുകയാണ്. റോഡ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസിന് പരാതി നൽകുവാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
വൈദ്യുതി പോസ്റ്റ് മാറ്റാതെ റോഡ് നിർമിച്ചു, ജനങ്ങൾക്ക് ദുരിതയാത്ര
10:42 PM Apr 05, 2017 | Deepika.com