മങ്കൊന്പ് : വെളിയനാട് പഞ്ചായത്ത് പ്രസിഡന്റായി സാബു തോട്ടുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിലാണ് കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ പ്രതിനിധിയായ സാബു തോട്ടുങ്കൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്്. 13 അംഗ ഭരണസമിതിയിൽ യുഡിഎഫിനു ആറ്, എൽഡിഎഫിനു അഞ്ച്, ബിഡിജഐസിനു ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും സാബു തോട്ടുങ്കലിന്റെ പേര് നിർദേശിച്ചതിനെ തുടർന്ന് പ്രസിഡന്റായി അദ്ദേഹത്തെ വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.
ബിഡിജഐസ്, ബിജെപി എന്നീ കക്ഷികൾ വിട്ടു നിന്നതിനെ തുടർന്ന് ആറു അംഗങ്ങളുടെ പിൻബലത്തോടെ തുടക്കത്തിൽ പഞ്ചായത്തിന്റെ ഭരണം യുഡിഎഫ് ഉറപ്പിച്ചിരുന്നു. മുൻ പ്രസിഡന്റ് കോണ്‍ഗ്രസിലെ എം.പി. സജീവ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ത്രിതല പഞ്ചായത്ത തെരഞ്ഞടുപ്പു കഴിഞ്ഞപ്പോൾ ആദ്യത്തെയും അവസാനത്തെയും ഓരോ വർഷം കോണ്‍ഗ്രസിനും ഇടയ്ക്കുള്ള മൂന്നു വർഷം കേരളാ കോണ്‍ഗ്രസ് എമ്മിനും പ്രസിഡന്റ് സ്ഥാനം നൽകാനുമായിരുന്നു യുഡിഎഫിലെ ധാരണ. എന്നാൽ ആദ്യ ടേമിലെ കാലാവധി അവസാനിക്കുന്ന നവംബർ 18നു സജീവ് രാജിവയ്ക്കാതിരുന്നതിനെത്തുടർന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെ പ്രസിഡന്റ് രാജിവയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം വേണ്ടിവന്നത്. 2000-05കാലയളവിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും, 2005-10 കാലയളവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സാബു തോട്ടുങ്കൽ പ്രവർത്തിച്ചിരുന്നു. നിലവിൽ കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും പാർട്ടി ജില്ലാ സെക്രട്ടറിയുമാണ്.
സാബു തോട്ടുങ്കൽ വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ്
10:38 PM Apr 05, 2017 | Deepika.com