ഹരിപ്പാട്: ചെറുതന കോതേരി പേരിക്കാട്ടേരി പാടത്ത് വിളവെടുത്ത നെല്ല് സംഭരിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. ഒരാഴ്ച മുൻപ് വിളവെടുപ്പ് പൂർത്തിയായ പാടത്ത് നെല്ല് സംഭരിക്കാത്തതിനാൽ കർഷകർ വിളവെടുത്ത നെല്ല് പാടത്ത് തന്നെ കൂട്ടിയിരിക്കുകയാണ്.
വേനൽമഴ ശക്തമായാൽ വെള്ളം കയറി നെല്ല് നശിക്കുമെന്ന ആശങ്കയുള്ളതിനാൽ കർഷകർ രാത്രിയിൽ പാടത്ത് തന്നെ തങ്ങുകയാണ്. സിവിൽ സപ്ലൈസ് ഏർപ്പെടുത്തിയ സ്വകാര്യമില്ലുകാർ വിവിധ കാരണങ്ങൾ പറഞ്ഞ് നെല്ലെടുപ്പ് നീട്ടുകയാണണെന്നാണ് കർഷകരുടെ പരാതി. 85 ഏക്കറുള്ള കോതേരി പാടത്ത് 63 ചെറുകിട കർഷകരാണുള്ളത്. ഏക്കറിന് 50,000 രൂപയിലധികം വരെ കർഷകർക്ക് കൃഷിക്ക് ഇവിടെ ചെലവായിട്ടുണ്ട്. കൃഷിയൊരുക്ക സമയത്ത് വിത്ത് കിട്ടാൻ വൈകിയതിനാൽ 40 ദിവസത്തോളം പാടം വെറുതെയിടേണ്ടി വന്നു. ഇതിനാൽ പാടം വീണ്ടും ഒരുക്കേണ്ടി വന്നിരുന്നു.
ഇത് കർഷകർക്ക് അധിക ബാധ്യതയുണ്ടാക്കിയതായി പാടശേഖരസമിതി സെക്രട്ടറി കെ.പൊന്നപ്പൻ പറഞ്ഞു. നെല്ലെടുപ്പ് വേഗത്തിലാക്കിയില്ലെങ്കിൽ കർഷകരുടെ കഷ്ടപ്പാട് വെള്ളത്തിലാകുമെന്നതാണ് അവസ്ഥ. നിരവധി പ്രതിസന്ധികൾ അതിജീവിച്ച് വിളവെടുപ്പ് പൂർത്തിയാക്കിയ പാടത്തെ നെല്ല് അടിയന്തിരമായി സംഭരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
കൊയ്ത നെല്ല് ഒരാഴ്ചയായി പാടത്ത്
10:31 PM Apr 05, 2017 | Deepika.com