കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 10ന് രാവിലെ എട്ടിന് ഉയർത്താൻ കഴിഞ്ഞ ദിവസം ആലപ്പുഴ കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രൻസിപ്പൽ കൃഷി ഓഫീസർ അബ്ദുൾ കരീം, വി. ദിനകരൻ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബറിൽ അടച്ച ഷട്ടറുകൾ മാർച്ച് 15ന് തുറക്കേണ്ടതായിരുന്നു. എന്നാൽ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും പുഞ്ചകൃഷി വൈകി ഇറക്കിയതാണ് ഷട്ടർ തുറക്കാനും വൈകിയത്. കർഷകർ എൻഎസ്്സിക്ക് വിത്തിനു പണം അടച്ച് കരാർ നൽകിയിരുന്നെങ്കിലും സമയത്ത് വിത്ത് ലഭിക്കാതെ വന്നതിനെതുടർന്നാണു പുഞ്ചകൃഷിയും വൈകിയത്.
ആലപ്പുഴ ജില്ലയിൽ പുഞ്ചകൃഷി ഇറക്കിയ 26500 ഹെക്ടറിൽ 20000 ഹെക്ടറിലും കൊയത്ത് പൂർത്തിയായി. കോട്ടയം ജില്ലയിലെ 90 ശതമാനം പാടശേഖരങ്ങളിലും വിളവെടുപ്പ് ഇതിനോടകം നടത്തികഴിഞ്ഞു. ആലപ്പുഴ കോട്ടയം ജില്ലകളിലെ ശേഷിക്കുന്ന നെൽകൃഷിയും ഈ മാസം 15നകം പൂർത്തിയാകുമെന്നും വിതച്ചിട്ട് 100 ദിവസം പിന്നിട്ട പാടശേഖരങ്ങളിൽ ഇനി വെള്ളം കയറ്റേണ്ടതില്ലെന്നും കൃഷിവകുപ്പ് യോഗത്തിൽ വിശദീകരിച്ചു. കുട്ടനാടൻ ജലാശയങ്ങളിൽ അടഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ ഒഴുകി കടലിൽ പോകാൻ ഷട്ടറുകൾ എത്രയും വേഗം തുറക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. മത്സ്യതൊഴിലാളികളും ബണ്ട് സമയത്ത് തുറക്കാതിരുന്നതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഒന്നും രണ്ടും ഘട്ടത്തിലെ 62 ഷട്ടറുകളും ഒരു ലോക്ക് ഗേയ്റ്റുമാണ് തുറക്കേണ്ടത്. നാലുദിവസങ്ങൾകൊണ്ട് ഷട്ടറുകൾ പൂർണമായും തുറക്കാനാകുമെന്നും എന്നാൽ പഴയ ലോക്ക് ഗെയ്റ്റ് തുറക്കാൻ ബുദ്ധിമുട്ടേറുമെന്നും ബണ്ട് ഒപ്പറേറ്റർമാർ അറിയിച്ചു. ഷട്ടറുകൾ പൂർണമായും പുതുക്കി സ്ഥാപിച്ചെങ്കിലും ലോക്ക് ഗെയ്റ്റ് നന്നാക്കിയിട്ടില്ല.
40 അടി വീതിയുള്ള ലോക്ക് ഗെയ്റ്റ് ചെയിൻ ബ്ലോക്ക് ഉപയോഗിച്ചുവേണം ഉയർത്താൻ. ഷട്ടറുകൾ ഉയർത്താനുള്ള ട്രോളികളുടെ നിർമാണം പൂർത്തിയായെങ്കിലും ഇത് ഇത്തവണ ഉപയോഗിക്കാനാവില്ല. ഷട്ടറുകൾ ഉയർത്തിയാലെ ഇവ ബന്ധിപ്പിക്കാനാവു. അതിനാൽ മുൻവർഷങ്ങളിലെ പോലെ ഓരോ ഷട്ടറുകളുടെയും മുകളിൽ ട്രോളി എത്തിച്ചുവേണം ഷട്ടറുകൾ തുറക്കാൻ. ഒന്നാംഘട്ടത്തിന്റെയും രണ്ടാംഘട്ടത്തിന്റെയും മധ്യത്തിലുള്ള ചിറ നീക്കം ചെയ്യാൻവേണ്ടി പുതിയ ബണ്ടിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. 429 മീറ്റർ നീളത്തിൽ 174 കോടി രൂപാ മുടക്കി നിർമിക്കുന്ന മൂന്നാംഘട്ടത്തിന്റെ നിർമാണം മേയ് മാസത്തിൽ പൂർത്തികരിക്കാനാകുമെന്നാണു പ്രതിക്ഷ. ഇതോടെ ബണ്ട് തുറന്നുകിടക്കുന്ന എട്ടുമാസങ്ങളിലും പൂർണതോതിൽ നീരൊഴുക്ക് ഉണ്ടാകും.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 10ന് ഉയർത്തും
10:23 PM Apr 05, 2017 | Deepika.com