കോതമംഗലം: വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിൽ പഴയ ഭൂതത്താൻകെട്ട് വനമേഖലയിലേക്കുള്ള പ്രവേശം തടഞ്ഞ വനംവകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ചും ധർണയും നടത്തി. മുൻപ് പെരിയാറിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചതിനെ തുടർന്നാണ് പഴയ ഭൂതത്താൻകെട്ടിലേക്കുള്ള പ്രവേശനം വനംവകുപ്പ് തടഞ്ഞത്.
ഇവിടേക്കുള്ള വഴി അടയ്ക്കുകയും അതിക്രമിച്ചുകടക്കുന്നവർക്കെതിരേ കേസെടുക്കുമെന്ന മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനമായെത്തിയ പ്രവർത്തകർ വനംവകുപ്പ് അടച്ച ഗെയിറ്റിന്റെ ചങ്ങലപൂട്ട് തുറന്ന് പഴയ ഭൂതത്താൻകെട്ടിലേക്കുള്ള വഴി തുറക്കുകയായിരുന്നു.
ആവശ്യമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയ ശേഷം പഴയ ഭൂതത്താൻകെട്ടിലേക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യം വനംവകുപ്പ് ചെവികൊള്ളാൻ തയാറായില്ല. ഇതേതുടർന്നാണ് ബലമായി വഴി തുറക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചത്. സഞ്ചാരികളെ പഴയ ഭൂതത്താൻകെട്ടിലേക്ക് കടത്തിവിട്ടശേഷമാണ് സമരക്കാർ മടങ്ങിയത്. തുടർന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് തള്ളിക്കയറാനുള്ള സമരക്കാരുടെ ശ്രമം പോലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു.
സിപിഎം ഏരിയ സെക്രട്ടറി ആർ.അനിൽകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് കെ.കെ.അനൂപ് അധ്യക്ഷനായി. പി.ആർ. പ്രതീഷ്, ബിജു പി.നായർ, ജെയ്സണ്‍ ബേബി, എൽസണ്‍ വി.സജി എന്നിവർ പ്രസംഗിച്ചു.
ഭൂതത്താൻകെട്ടിൽ പ്രവേശനം തടഞ്ഞു: ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
02:03 AM Apr 05, 2017 | Deepika.com