തൊടുപുഴ: ന്യൂമാന്‍ കോളജില്‍ അരങ്ങേറിയതു ഗുണ്ടായിസത്തിലൂടെയും ഭീഷണിയിലൂടെയും കോളജിനെ വരുതിയിലാക്കാനുള്ള എസ്എഫ്ഐയുടെ ഗൂഢനീക്കം. പോലീസ് കാവലില്‍ എസ്എഫ്ഐ ഗുണ്ടാവിളയാട്ടം നടത്തിയതു ന്യൂമാന്‍ കോളജിലെ സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയെന്നു വിദ്യാര്‍ഥികളും അധ്യാപക-അനധ്യാപകരും നാട്ടുകാരും വ്യക്തമാക്കുന്നു.
കോളജിനുള്ളില്നിന്നു കുട്ടികളുടെ പിന്തുണ ലഭിക്കില്ലെന്നുറപ്പുള്ള സംഘം മറ്റു കോളജുകളില്‍ നിന്നും എസ്എഫ്ഐക്കാരെ ഇറക്കിയാണ് ഗുണ്ടായിസം കാണിച്ചത്. സമാധാനപരമായി ക്ലാസുകളും പരീക്ഷകളും നടന്നുകൊണ്ടിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനു കോളജുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഓഫീസില്‍ അതിക്രമിച്ച് കടക്കുകയും പ്രിന്‍സിപ്പലിനെ മണിക്കൂറുകളോളം ബന്ദിയാക്കി അക്രമം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു.
ഓഫീസിലെ ഫയലുകളും കംപ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും തകര്‍ത്തവര്‍ക്കു ഭീഷണിയുടെ സ്വരമായിരുന്നു. തൊടുപുഴയുടെ യശസ് വാനോളം ഉയര്‍ത്തിയ ന്യൂമാന്‍ കോളജിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്എഫ്ഐയിലെ മൂപ്പതോളം പേര് രംഗത്തിറങ്ങിയത്. അച്ചടക്കലംഘനത്തിനു പുറത്താക്കിയ എസ്എഫ്ഐക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സംഘം എത്തിയത്. കോളജ് ദിനത്തില്‍ സംഘം ചേര്‍ന്നു ഒരു വിദ്യാര്‍ഥിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തകനെതിരേ നടപടി സ്വീകരിച്ചത്.
മസില്‍പവര്‍ കാണിച്ചാണ് ഈ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെടുന്നത്. അക്രമികള്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ ഫോട്ടോ എടുക്കാതിരിക്കാന്‍ പോലീസ് വാതിൽക്കല് കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന ആക്ഷേപമുണ്ട്. ഫോട്ടോ എടുത്തു അക്രമികളെ പ്രകോപിപ്പിക്കരുതെന്നാണ് പോലീസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. കോളജ് ഓഫീസിനും പ്രിന്‍സിപ്പലിനും സംരക്ഷണം നല്കുന്നതിനു പകരം ചര്‍ച്ചയ്ക്കെന്ന പേരില്‍ പ്രിന്‍സിപ്പലിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചു കൊണ്ടു പോയ സംഭവത്തെയും വിവിധ സംഘടനകള്‍ അപലപിച്ചു കഴിഞ്ഞു.
എസ് എഫ്ഐക്കാരെ
പ്രകോപിപ്പിച്ചത്
മാര്‍ച്ച് ഏഴിനു കോളജ് ഡേ ആഘോഷങ്ങള്‍ കഴിഞ്ഞ് വൈകുന്നേരം 5.30 ന് ശേഷം ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്നു അധ്യാപകരുടെയും മേലധികാരികളുടെയും മുന്നില്‍വച്ചു ഒരു വിദ്യാര്‍ഥിയെ മര്‍ദിച്ചു. മര്‍ദനമേറ്റ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനു പരാതി നല്കി. പരാതിയിൽ നാലു പേര്‍ക്കെതിരേ പ്രാഥമിക അന്വേഷത്തിനും സ്റ്റാഫ് കൗണ്‍സിലിനും ശേഷം അന്വേഷണക്കമ്മീഷനെ പ്രിന്‍സിപ്പല്‍ നിയമിക്കുകയും അതില്‍ ഒരാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സഹകരണം ലഭിക്കാത്തതു കൊണ്ടു എസ് എഫ്ഐ നേതാക്കള്‍ തൊടുപുഴ, മുട്ടം കോളജുകളില്‍ നിന്ന് എസ്എഫ്ഐക്കാരെ ഇറക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തുന്നത്
മൂന്നാം തവണ
ശിക്ഷണനടപടിക്കു വിധേയനായ എസ്എഫ്ഐക്കാരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു പുറത്തുനിന്നുള്ള സംഘമെത്തുന്നത് മൂന്നാം തവണയാണ്. കഴിഞ്ഞ 21 നു ഉച്ചക്കു രണ്ടിനു എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ എന്ന് അവകാശപ്പെട്ട് നാലു പേര് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തി അദ്ദേഹത്തിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസപ്പെടുത്തി. മൂന്നിനു നിശ്ചയിച്ചിരുന്ന സ്റ്റാഫ് മീറ്റിംഗ് ചേരാൻ പറ്റാത്ത സാഹചര്യമുണ്ടായി.
മാത്രമല്ല അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ തങ്ങള്‍ പോവുകയുള്ളു എന്ന് ശാഠ്യം പിടിച്ചുകൊണ്ട് ഓഫീസില്‍ ഇരിപ്പുറപ്പിക്കുയുണ്ടായി. ഇതേത്തുടര്‍ന്ന് മൂന്നിനു തൊട്ടുമുമ്പ് പ്രിന്‍സിപ്പല്‍ പോലീസിനെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയും അവര്‍ എത്തുകയും ചെയ്തിരുന്നു.
സസ്പെന്‍ഷനില്‍ ഇരിക്കുന്ന വിദ്യാര്‍ഥിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി പ്രിന്സിപ്പലായിരിക്കുമെന്നു പോലീസിന്റെയും അധ്യാപകരുടെയും അനധ്യാപരുടെയും സാനിധ്യത്തില്‍ സംഘം ഭീഷണി ഉയര്‍ത്തി. ഇത് നിയമപരമായി നേരിടാനല്ല ഉദ്ദേശിക്കുന്നതെന്നും വേണ്ടിവന്നാല്‍ അടിച്ചു തകര്ക്കാനറിയാമെന്നും അവര്‍ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തൊടുപുഴ, മുട്ടം ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം വരുന്ന വിദ്യാര്‍ഥികളും മറ്റുള്ളവരും എസ്എഫ്ഐ യുടെ കൊടിയേന്തിയ ഏതാനുംപേരുടെ നേത്യത്വത്തില്‍ പോര്ട്ടിക്കൊയിലും പ്രിന്‍സിപ്പല്‍ ഓഫീസിന്റെ മുന്നിലും നില ഉറപ്പിക്കുകയും ചെയ്തിരുന്നു.
അന്നേദിവസം ഓഫീസില്‍ വന്നുകയറിയ അതേ അളുകള്‍ തന്നെയാണ് എസ്.എഫ്.ഐ നേതാക്കള്‍ എന്ന് അവകാശപ്പെട്ടു മാര്‍ച്ച് 13നു രാവിലെ 11.15 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഇരുന്ന് അദ്ദേഹത്തിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസപ്പെടുത്തിയത്.
അധ്യയന വര്‍ഷത്തിന്റെ അവസാനമായതിനാല്‍ കോളജില്‍ യൂണിവേഴ്സിറ്റി പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലും ഇവരുടെ ഭീഷണി നിലനില്‍ക്കുകയായിരുന്നു. ഇന്നലെ 30-ഓളം വരുന്ന പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഓഫീസിലെ അഞ്ചുലക്ഷത്തോളം വിലവരുന്ന സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും പ്രിന്‍സിപ്പലിനും മറ്റ് അധ്യാപകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും ചെയ്തത്. ഈ രാഷ്ട്രീയ സംഘടനയുടെ ഗുണ്ടാവിളയാട്ടം കോളജിന്റെ ക്രമസമാധാനത്തെ തച്ചുടച്ചത് തികച്ചും അപലപനീയവും വേദനാജനകവും സാക്ഷര കേരളത്തിന്റെ മുഖഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതുമാണെന്ന് കോളജ് ഗവേണിംഗ് ബോഡി ഉത്ക്കണ്ഠ രേഖപ്പെടുത്തി.
54 വര്‍ഷം പിന്നിട്ട കോളജിന്റെ സമാധാനന്തരീക്ഷം നശിപ്പിക്കുവാനും സല്‍പ്പേര് തകര്‍ക്കുവാനും ബാഹ്യശക്തികള്‍ ഇടപെടുന്നത് കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും എന്തുവിലകൊടുത്തും കോളജിന്റെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംരക്ഷണം ഉറപ്പുവരുത്തുമെന്നും കോളജ് ഗവേണിംഗ് ബോഡി വ്യക്തമാക്കി.
എസ്എഫ്ഐയെ
നിലയ്ക്കു നിര്‍ത്തണം:
കത്തോലിക്ക കോണ്‍ഗ്രസ്
സംസ്ഥാനത്തെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗുണമേന്മയില് മുന്നില്‍ നില്ക്കുന്ന ന്യൂമാന്‍ കോളജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എസ്എഫ്ഐക്കാരെ നിലയ്ക്കുനിര്‍ത്താന്‍ സിപിഎം തയാറാകണമെന്നു കത്തോലിക്കകോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ബിജുപറയന്നിലം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളെ ആക്രമകാരികളാക്കി മാറ്റാനുള്ള നീക്കം സിപിഎം ഉപേക്ഷിക്കണം. കുട്ടികളെ കയറൂരിവിടുന്ന മനോഭാവം മാറ്റി കോളജുകളില്‍ പഠിക്കാനുള്ള അന്തരിക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടായിസം കൊണ്ട്
തകർക്കാന്‍ കഴിയില്ല:
ഡിഎഫ്സി
ഭരണത്തിന്റെ മറവില്‍ എസ്എഫ് ഐക്കാരെ ഇറക്കി വിട്ടു കോളജിനെ തകര്‍ക്കാമെന്നു ആരും വ്യാമോഹിക്കേണ്ടെന്നു ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, പ്രസിഡന്റ് ജിബോയിച്ചന്‍ വടക്കന്‍, സെക്രട്ടറി തോമസ് കുണിഞ്ഞി തുടങ്ങിയവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗുണ്ടായിസം കൊണ്ടും ഭിഷണി കൊണ്ടും തകര്‍ക്കാന്‍ കഴിയാത്തതാണ് ന്യൂമാന്‍ കോളജിന്റെ സല്‍പ്പേരെന്ന് ഓര്‍ക്കുന്നതു നല്ലതാണെന്നും ഡിഎഫ്സി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ടീച്ചേഴ്സ് ഗില്‍ഡ്
കോതമംഗലം രൂപത
അപലപിച്ചു
ന്യൂമാന്‍ കോളജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തെ വിവിധ രാഷ്ട്രീയ, സമുദായ, സാംസ്കരിക സംഘടനകളും നേതാക്കളും അപലപിച്ചു. ന്യൂമാന്‍ കോളജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തെ ടീച്ചേഴ്സ് ഗില്‍ഡ് കോതമംഗലം രൂപത ശക്തമായി അപലപിച്ചു.
കലാലയങ്ങളെ കലാപ ഭൂമിയാക്കി മാറ്റുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കോളജില്‍ ശാന്തമായ പഠനാന്തരീക്ഷം സൃഷ്ടിക്കണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ കാടത്തത്തെ ടീച്ചേഴ്സ് ഗില്‍ഡ് രൂപത ഡയറക്ടര്‍ റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍, പ്രസിഡന്റ് ജോര്‍ജ് കേളകം എന്നിവര്‍ ശക്തമായി അപലപിച്ചു.
പിടിഎ അപലപിച്ചു
ന്യൂമാന്‍ കോളേജില്‍ അരങ്ങേറിയ ഗുണ്ടവിളയാട്ടത്തെ പിടിഎ എക്സിക്യൂട്ടിവ് ശക്തമായി അപലപിച്ചു. സമാധാനപരമായി ക്ലാസുകളും പരീക്ഷകളും നടന്നുകൊണ്ടിരിക്കെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നോടെ കോളജുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഘം അക്രമണം അഴിച്ചുവിട്ട സംഭവം അങ്ങേയറ്റം ഖേദകരമാണെന്ന് കൗണ്‍സില്‍ വിലയിരുത്തി.
പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയും പ്രിന്‍സിപ്പല്‍ ഓഫീസ് അലങ്കോലമാക്കുകയും റെക്കോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്ത അവര്‍ അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന സാധന സാമഗ്രികളാണ് അടിച്ചു തകര്‍ത്തത് എന്നത് ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായും പിടിഎ ചൂണ്ടിക്കാട്ടി.
സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യം പുറത്തായി
02:02 AM Apr 05, 2017 | Deepika.com