കളമശേരി: കളമശേരിയിൽ പെട്രോൾ പന്പിലെ വനിതാ ജീവനക്കാരിയെയടക്കം രണ്ടു പേരെ മർദിച്ചയാളെ തിരിച്ചറിഞ്ഞു. കളമശേരി നഗരസഭയ്ക്കു പിന്നിൽ താമസിക്കുന്ന ഇയാളെ ഇന്ന് അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇന്ധനം നിറച്ച ശേഷം എടിഎം കാർഡ് നല്കി, തുടർ ന്ന് പാസ് വേർഡ് അടിച്ചപ്പോൾ ജീവനക്കാരൻ തെറ്റിച്ചെന്നാരോപിച്ചാണ് കാറിലെത്തിയ ഇയാൾ തമിഴ്നാട് സ്വദേശികളായ പ്രവീണിനേയും ഒരു വനിതാ ജീവനക്കാരിയേയും ആക്രമിച്ചത്.
അപ്പോളോ ജഗ്ഷനിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പന്പിൽ ഇന്നലെ രാവിലെ എട്ടേ കാലോടെയായിരുന്നു സംഭവം. പന്പിലെ സ്വൈപ്പിംഗ് മെഷീനിൽ എന്റർ ചെയ്യാൻ പറഞ്ഞു കൊടുത്ത നന്പർ തെറ്റിച്ചെന്ന് പറഞ്ഞ് പെട്ടെന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. ഓഫീസിൽ ഓടിക്കയറിയ ജീവനക്കാരെ അവിടെയെത്തിയും ഇയാൾ ആക്രമിച്ചു.
മർദനത്തിൽ പരിക്കേറ്റ പ്രവീണിനെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സഞ്ചരിച്ച കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ആളെ തിരിച്ചറിഞ്ഞതെന്ന് എസ്ഐ ഷിബു പറഞ്ഞു. കാർ കസ്റ്റഡിയിലെടുത്തു.
പന്പ് ജീവനക്കാരെ മർദിച്ചയാളെ തിരിച്ചറിഞ്ഞു
02:02 AM Apr 05, 2017 | Deepika.com