കൊച്ചി: പാചകവാതക സിലിണ്ടർ വിതരണവുമായി ബന്ധപ്പെട്ട് അമിതനിരക്കുകൾ ഈടാക്കാൻ പാടില്ലെന്നു ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള നിർദേശം നൽകി. നിരക്കുകൾ ഇനി മുതൽ സിലിണ്ടർ കൊണ്ടുവരുന്ന വാഹനത്തിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചു. പാചകവാതക വിതരണരംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ജില്ലാതല സമിതിയുടെ യോഗത്തിലാണു തീരുമാനം.
അഞ്ചു കിലോമീറ്റർ വരെ സിലിണ്ടർ ഡെലിവറി സൗജന്യമാണ്. 2014 ജൂലൈ 30ൽ നടന്ന യോഗത്തിന്റെ ധാരണ അനുസരിച്ച് അഞ്ച് മുതൽ 10 കിലോമീറ്ററിന് 20 രൂപയും 10 മുതൽ 15 കിലോമീറ്ററിന് 25 രൂപയും അതിനുമുകളിൽ 30 രൂപയും മാത്രമേ വാങ്ങാവൂ. വാങ്ങുന്ന തുക ബില്ലിൽ രേഖപ്പെടുത്തിയിരിക്കണം.
ലിഫ്ട് ഇല്ലാത്ത മൂന്നും നാലും നിലയുള്ള ചില ഫ്ളാറ്റുകളിൽ ചുമന്നു മുകളിലെത്തിക്കുക പ്രയാസകരമാണെന്നും ഇതിനായി പലപ്പോഴും തൊഴിലാളികൾ പ്രതിഫലം വാങ്ങാറുണ്ടെന്നും ഏജൻസി പ്രതിനിധികൾ പറഞ്ഞു. സിലിണ്ടറിന്റെ ഭാരം കൃത്യമാണോയെന്നു പരിശോധിക്കുന്നതിന് അളവുതൂക്ക യന്ത്രം വാഹനത്തിൽ കരുതിയിരിക്കണം. ഇലക്ട്രോണിക് ത്രാസ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്ട്.
ഇലക്ട്രോണിക് ത്രാസ് വാഹനത്തിൽ കൊണ്ടുപോകുന്പോൾ പലപ്പോഴും കേടാകുന്നതായി ഏജൻസി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കാലി സിലിണ്ടറുകൾ തിരികെ ഏൽപ്പിക്കുന്പോൾ ക്യാപ്പിട്ട് മാത്രമേ നൽകാവൂ. പൊടിയും മറ്റും കയറിയാൽ പിന്നീട് ഇതേ സിലിണ്ടറിന്റെ റബർ വാഷർ കേടാകുന്നതിനും വാതകച്ചോർച്ച ഉണ്ടാകുന്നതിനും കാരണമാകും.
ഭാരക്കുറവുള്ളതും ചോർച്ചയുള്ളതുമായ സിലിണ്ടറുകൾ ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ മാറിക്കൊടുക്കും. ബുക്കിംഗ് കാര്യത്തിൽ ക്യൂ സംവിധാനം കർശനമായി പാലിക്കണമെന്നു കളക്ടർ നിർദേശിച്ചു. സിലിണ്ടർ കൊണ്ടുവരുന്പോൾ വീട്ടിൽ ആളില്ലെങ്കിൽ ആ ബുക്കിംഗ് റദ്ദാക്കപ്പെടില്ല. കാഷ് മെമ്മോയുടെ സന്ദേശം ലഭിച്ചാലും പരിഭ്രമിക്കേണ്ടതില്ല.
രണ്ടുതവണ കൂടി സിലിണ്ടർ കൊണ്ടുവരുന്പോൾ ആളില്ലെങ്കിൽ മാത്രമേ ബുക്കിംഗ് റദ്ദാക്കപ്പെടുകയുള്ളൂ. എന്നാൽ ഒരു ബുക്കിംഗിന് സിലിണ്ടർ വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത ആഴ്ചയിലെ ഡെലിവെറിയിലേ ലഭിക്കുകയുള്ളൂ. വെണ്ണല ഭാഗത്ത് സിലിണ്ടർ വൈകുന്നതു പരിശോധിച്ചു നടപടി സ്വീകരിക്കാമെന്ന് ഏജൻസി പ്രതിനിധി അറിയിച്ചു.
സിലിണ്ടർ വിതരണത്തൊഴിലാളികൾ അമിതനിരക്ക് ഈടാക്കുന്നുവെന്ന റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ ആക്ഷേപത്തിന് ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്കും പങ്കുണ്ടെന്ന് ഏജൻസി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വഴിവിട്ട് സിലിണ്ടർ ലഭിക്കുന്നതിനായി തൊഴിലാളികൾക്കു കൈമടക്ക് നൽകുന്ന പ്രവണതയാണ് അമിതനിരക്കിലേക്ക് പലപ്പോഴും നയിക്കുന്നതെന്ന് ഇവർ പറഞ്ഞു.
കളക്ടറേറ്റ് സമ്മേളനഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം സി. കെ. പ്രകാശ്, ജില്ലാ സപ്ലൈ ഓഫീസർ ഹരികൃഷ്ണൻ എന്നിവരും ഗ്യാസ് ഏജൻസി പ്രതിനിധികളും താലൂക്ക സപ്ളൈ ഓഫീസർമാരും പങ്കെടുത്തു.
സിലിണ്ടർ വില വാഹനത്തിൽ പ്രദർശിപ്പിക്കും
02:02 AM Apr 05, 2017 | Deepika.com