കാഞ്ഞങ്ങാട്: എട്ടു വർഷമായി അന്വേഷണം നിലച്ച വ്യാജപാസ്പോർട്ട് കേസ് അന്വേഷണത്തിനു ജീവൻ വയ്ക്കുന്നു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് 2007-08 വർഷത്തിൽ വ്യാജ പാസ്പോർട്ട് നിർമാണവുമായി നൂറോളം കേസുകൾ രജിസ്റ്റർ ചെയ്തത്. ഹൊസ്ദുർഗ് പോലീസ് ഈ കേസുകൾ പിന്നീട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറുകയായിരുന്നു. ആഭ്യന്തര സുരക്ഷിതത്വത്തെ ബാധിക്കുന്ന കേസായതിനാലാണ് ഇവരെ ഏല്പിച്ചതെന്ന് വിശദീകരണമുണ്ടായെങ്കിലും പിന്നീട് കേസുകളുടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. രാഷ്ട്രീയ ഇടപെടലുകളാണ് ഇതിനു കാരണമെന്ന ആരോപണമുണ്ടായിരുന്നു. ഇപ്പോൾ ആറോളം കേസുകൾ പുനരന്വേഷണത്തിനു അയച്ചതായാണ് സൂചന.ഇതു സംബന്ധിച്ച് കണ്ണൂർ ക്രൈംബ്രാഞ്ച് സിഐഡി ഡിവൈഎസ്പി പി.വി.കെ.പ്രഭാകരൻ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ചീഫ് ജൂഡീഷൽ മജിസ്ട്രേറ്റു കോടതി(ഒന്നിൽ) റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. മുഴുവൻ കേസുകളിലും അന്വേഷണം നടത്താതെ ഏതാനും കേസുകളിൽ മാത്രം അന്വേഷണം തുടരുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടാനും ഇടയുണ്ട്. ഇന്നു അധികാരത്തിലിരിക്കുന്നവർക്ക് വേണ്ടപ്പെട്ടവരുടെ കേസാണിതെന്നാണു സൂചന.
ഇപ്പോൾ പേരിനൊരു അന്വേഷണം നടത്തി ഫയൽ ക്ലോസ് ചെയ്യിക്കാനുള്ള നീക്കമാണിതെന്നും കരുതുന്നു. കേസ് അനന്തമായി നീണ്ടാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഒഴിവാക്കാനുള്ള ശ്രമമാണ് ഏതാനും കേസുകൾ മാത്രം അന്വേഷിക്കാൻ നടപടിയുണ്ടായതിനു പിന്നിലെ കാരണമെന്നും സൂചനയുണ്ട്.
എട്ടു വർഷത്തിനു ശേഷം പുനരന്വേഷിക്കുന്നു
01:52 AM Apr 05, 2017 | Deepika.com