ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ വർഗീയത കലർത്തുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് കോണ്ഗ്രസ്. ഫത്തേപുരിൽ ഒരു തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുന്പോഴാണു വിഭാഗീയത സൃഷ്ടിക്കുന്ന രീതിയിൽ മോദി പ്രസംഗി
ച്ചത്.
മതസ്പർധ വളർത്തുന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരേ നടപടി വേണമെന്നതാണ് കോണ്ഗ്രസിന്റെ ആവശ്യം ഖബർസ്ഥാനു ഭൂമി അനുവദിക്കുകയാണെങ്കിൽ ശ്മശാനത്തിനും ഭൂമി നൽകണം. റംസാന്റെ സമയത്ത് വൈദ്യുതി വിതരണം ചെയ്യാമെങ്കിൽ ദീപാവലിയുടെ സമയത്തുമാകാം എന്നാണ് മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്.
മോദിയുടെ പ്രസ്താവന യുപിയിലെ അന്തരീക്ഷത്തെ തകർക്കുന്നതാണ്. സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ബോധപൂർവമുള്ള ശ്രമമാണിത്. ഇതിനെതിരേ ഉചിതമായ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടുവെന്നും കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു.
രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിവ് ഉണ്ടാക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. പ്രധാനമന്ത്രി ഭരണഘടനയ്ക്കും നിയമത്തിനും അതീതനല്ല. തെരഞ്ഞെടുപ്പു കമ്മീഷൻ ഉചിതമായ നടപടിയെടുക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിയിൽ ബിജെപി പരാജയപ്പെടുമെന്ന ഭീതിയിലാണ് മോദി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്നും ആനന്ദ് ശർമ ആരോപിച്ചു. ഇത്തരം പ്രസ്താവനകളിലൂടെ പ്രധാനമന്ത്രി ഭരണഘടനയെയും അപമാനിക്കുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയുമാണ്. ഖബർസ്ഥാൻ അനുവദിച്ചാൽ ശ്മശാനവും അനുവദിക്കണമെന്ന മോദിയുടെ പ്രസ്താവന പ്രധാനമന്ത്രിയുടെ മനസിലിരിപ്പാണു വ്യക്തമാക്കുന്നത്. ബിജെപിയുടെ മുഖംമൂടിയാണ് ഇതോടെ അഴിഞ്ഞു വീഴുന്നതെന്നും ആന്ദ് ശർമ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് കമ്മീഷന് സ്വമേധയാ തന്നെ കേസെടുക്കാവുന്ന വിഷയമാണിതെന്നായിരുന്നു ആനന്ദ് ശർമയുടെ മറുപടി. മതസ്പർധ വളർത്തുന്ന പ്രചാരണം അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചു കമ്മീഷന് ഇക്കാര്യത്തിൽ നടപടിയെടുക്കാവുന്നതാണെന്നും ആന്ദ് ശർമ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നു വന്ന പ്രസ്താവന തികച്ചു അനുചിതമാണെന്നും രാ ഷ്ട്രീയലാഭത്തിനു വേണ്ടി തെരഞ്ഞെടുപ്പിൽ വർഗീയത കലർത്താനാണ് മോദിയുടെ ശ്രമമെന്നും കോണ്ഗ്രസ് മനുഷ്യാവകാശ സെൽ സെക്രട്ടറി കെ.സി മിത്തൽ പറഞ്ഞു.
വിവാദ പരാമർശം: മോദിക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്ഗ്രസ്
01:35 AM Feb 21, 2017 | Deepika.com