ന്യൂഡൽഹി: ഏറെ വിവാദമുണ്ടാക്കിയ ഐഎസ്ആർഒ ചാരക്കേസിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു മുൻ ഡിജിപി സിബി മാത്യൂസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ സുപ്രീംകോടതി നോട്ടീസിനു മറുപടി നൽകാൻ നാലാഴ്ച കൂടി സമയം ആവശ്യപ്പെട്ടാണു സിബി മാത്യൂസ് ഹർജി നൽകിയത്.
ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയൻ എന്നീ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനായ മലയാളി ഉദ്യോഗസ്ഥൻ നന്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച സുപ്രീംകോടതി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് 2015 ജൂലൈയിൽ സിബി മാത്യൂസ് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസയച്ചിരുന്നു.
ഈ നോട്ടീസിന് മറുപടി നൽകാൻ കുറച്ചുകൂടി സാവകാശം വേണമെന്ന സിബി മാത്യൂസിന്റെ ആവശ്യമാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്.
എന്നാൽ, ഒന്നര വർഷമായിട്ടും എന്തുകൊണ്ടാണു വിശദീകരണം നൽകാത്തതെന്നു ചോദിച്ച സുപ്രീംകോടതി ഇനി സമയം നീട്ടി നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. കേസിൽ ഉടൻ തീർപ്പുണ്ടാക്കണമെന്ന നന്പി നാരായണന്റെ ആവശ്യം അംഗീകരിച്ച കോടതി കേസിൽ വ്യാഴാഴ്ച വിശദമായ വാദം കേൾക്കുമെന്നും അറിയിച്ചു. കേസിൽ ഉടൻ തീർപ്പ് വേണമെന്നാവശ്യപ്പെട്ട് നന്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചതോടെയാണു കൂടുതൽ സമയംചോദിച്ച് സിബി മാത്യൂസ് ഹർജി നൽകിയത്.
ഐഎസ്ആർഒയുടെ തിരുവനന്തപുരം ഒാഫീസിലെ ശാസ്ത്രജ്ഞരായ ഡോ. ശശികുമാരനും ഡോ. നന്പി നാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി യുവതി മുഖേന ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ രഹസ്യങ്ങൾ വിദേശരാജ്യങ്ങൾക്കു ചോർത്തി നൽകിയെന്നായിരുന്നു ആരോപണം. കേസിൽ 1994ലാണ് നന്പി നാരായണനെ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തിൽ ചാരക്കേസ് വ്യാജമാണെന്ന് കണ്ടെത്തുകയും പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കാരിനോട് ശിപാർശ ചെയ്യുകയുംചെയ്തു.
എന്നാൽ, അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കുന്നതിനു പകരം പുതിയ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു സർക്കാർ ചെയ്തത്. ഇതിനെ നന്പി നാരായണൻ ചോദ്യം ചെയ്തെങ്കിലും 2014 ഒക്ടോബറിൽ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. ഇതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങളായിരുന്ന സിബി മാത്യൂസ് ഉൾപ്പെടെയുള്ളവർ തന്റെ നിയമവിരുദ്ധമായ അറസ്റ്റിന് ഉത്തരവാദികളാണെന്ന് സിബിഐ അറിയിച്ചിട്ടും ഇവർക്കെതിരേ നടപടി വേണ്ടെന്ന ഹൈക്കോടതി വിധിയെ ഹർജിയിൽ നന്പി നാരായണൻ ചോദ്യം ചെയ്തിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതിരുന്നാൽ ഇത്തരം സംഭവങ്ങൾ ഭാവിയിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നു നേരത്തെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഐഎസ്ആർഒ കേസ്: വ്യാഴാഴ്ച വാദം കേൾക്കും
01:35 AM Feb 21, 2017 | Deepika.com