പിലാത്തറ: കത്തോലിക്കാ സഭ ദളിത് ക്രൈസ്തവ പ്രശ്നങ്ങളെ ഗൗരവപൂർവം കാണുമെന്നും പ്രശ്ന പരിഹാരത്തിനു സിബിസിഐ അംഗീകരിച്ച ദളിത് ക്രൈസ്തവ നയരേഖയിലെ കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കുമെന്നും കണ്ണൂർബിഷപ് ഡോ. അലക്സ് വടക്കുംതല. മാട്ടൂലിൽ നടന്ന ദളിത് ക്രൈസ്തവ ശാക്തീകരണ കൺവൻഷനിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. പാവപ്പെട്ടവന്റെ അവകാശങ്ങൾ യഥാവിധി നൽകുന്നതിനു സർക്കാർ സത്വരശ്രദ്ധ പതിപ്പിക്കേണ്ടതാണ്. പിന്നോക്കാവസ്ഥയിൽ നിന്നും മോചനം നേടാൻ പുതുതലമുറയെ വിദ്യാസന്പന്നരാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൺവൻഷൻ ടി.വി. രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് കെ.ബി. സൈമണൻ അധ്യക്ഷത വഹിച്ചു. സിഡിസി സംസ്ഥാന കൺവീനർ വി.ജെ. ജോർജ്, ഡിസിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോണി പരുമല, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, സിഡിസിവൈഎം സംസ്ഥാന ചെയർമാൻ സുനിൽ കോയിലേര്യൻ, കെ.ജി. വർഗീസ്, വിൻസെന്റ് മാങ്ങാടൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെആർഎൽസിസി സംസ്ഥാന സെക്രട്ടറി ഫാ. വില്യം രാജൻ ഉദ്ഘാടനം ചെയ്തു. ഫാ. തോംസൺ കൊറ്റിയത്ത് അധ്യക്ഷത വഹിച്ചു. ഡിസിഎംഎസ് സെക്രട്ടറി സെലിൻ ജോസഫ്, ഇ.ഡി. ആന്റണി, പുഷ്പ, യൂജിൻ ബിജു, ലെസ് ലി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
ദളിത് ക്രൈസ്തവ നയരേഖയിലെ കാര്യങ്ങൾ നടപ്പാക്കും: ഡോ. അലക്സ് വടക്കുംതല
01:44 AM Apr 05, 2017 | Deepika.com