ഇരിട്ടി: കശുവണ്ടിക്ക് ന്യായവില ലഭിക്കണമെങ്കിൽ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുമായി കർഷകർ സഹകരിക്കണമെന്ന് പരന്പരാഗത വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പൊതുവിപണിയിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന തോന്നലുണ്ടായപ്പോൾത്തന്നെ ഇക്കുറി കശുവണ്ടി കിലോയ്ക്ക് 150 ഓളം രൂപ ലഭിക്കാനിടയായി. എന്നാൽ സർക്കാരിന്റെ നടപടികളെ ദുഷ്ടലാക്കോടെയാണ് കൊള്ളക്കാരും മോഷ്ടാക്കളുമായ കുത്തകകളും ഒരുവിഭാഗം കർഷകരും കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കശുവണ്ടി കർഷകർക്കുള്ള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ ധനസഹായം ഇരിട്ടിയിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
2013-14 വർഷത്തിൽ കശുമാവ് കൃഷി നടത്തിയ ജില്ലയിലെ 3000ത്തോളം കർഷകർക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. അടുത്തവർഷം മുതൽ ഇപ്പോൾ അനുവദിക്കുന്ന ഒരുതൈക്ക് 30 രൂപ ധനസഹായം 60 രൂപയാക്കി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മേഖലയിലെ 630 ഓളം കർഷകർക്കുള്ള 13 ലക്ഷത്തോളം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ബാക്കിയുള്ളവർക്ക് അടുത്തദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വച്ച് വിതരണം ചെയ്യും.
ചടങ്ങിൽ സണ്ണിജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി റോസമ്മ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ, മുഴക്കുന്ന് പഞ്ചായത്ത് അംഗം എം.വനജ, നഗരസഭാ കൗണ്‍സിലർ റൂബീന റഫീഖ്, കശുമാവ് കൃഷി വികസന ഏജൻസി ചെയർമാൻ എ. ഇക്ബാൽ, എ. പത്മനാഭൻ, രമേശ് ബാബു എന്നിവർ പ്രസംഗിച്ചു.
കശുവണ്ടിക്ക് ന്യായവില ലഭിക്കണമെങ്കിൽ കർഷകർ സർക്കാരുമായി സഹകരിക്കണം: മേഴ്സിക്കുട്ടിയമ്മ
01:44 AM Apr 05, 2017 | Deepika.com