അലക്സ്നഗർ : നാടിന്റെ വികസനത്തിനു രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി എല്ലാവരും കൈകോർക്കണമെന്നു കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. പണമില്ലായ്മയല്ല പണം ചെലവഴിക്കുന്നതിലെ അച്ചടക്കമില്ലായ്മയാണു കേരളത്തിന്റെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അലക്സ്നഗർ വികസന സമിതി അലക്സ് നഗർ പാരീഷ്ഹാളിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാർ ജോസഫ് പണ്ടാരശേരിൽ.
ഗ്രാമീണ ജനത ഉൾപ്പെടെ മദ്യപാനത്തിനും ധൂർത്തിനും ആഡംബരത്തിനും ഏറെ പണം ചെലവഴിക്കുന്നുണ്ട്. പ്രകൃതിയെ മനോഹരമാക്കി പ്രകൃതിയോട് ഇണങ്ങി നാം ജീവിക്കണം. ശുദ്ധവായുവും ശുദ്ധജലവും മാലിന്യമില്ലാത്ത ഭക്ഷണസാധനങ്ങളും ഗ്രാമങ്ങളിലുണ്ട്. ഇതു കുറേക്കൂടി വികസിപ്പിക്കാൻ നാം തയാറാകണം.
മരങ്ങൾ വച്ചുപിടിപ്പിക്കുകയും പുഴകളും നദികളും മലിനമാക്കാതെ സംരക്ഷിക്കുകയും വേണം. മഹാത്മാഗാന്ധി ആഗ്രഹിച്ചതുപോലെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണം.
രാജ്യത്തിന്റെ വികസനം തുടങ്ങേണ്ടതു ഗ്രാമങ്ങളിൽ നിന്നാണ്. ഇതിനു കൃഷിയെ പ്രോത്സാഹിപ്പിക്കണം.
അലസത പൂർണമായി മാറ്റി അധ്വാനിക്കാൻ നാം തയാറാകണം. ഗ്രാമീണർക്കു മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണം. ഗ്രാമങ്ങളിലുള്ളവർക്കു പ്രാപ്യമായ രീതിയിൽ അവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഡിസ്പെൻസറികളും ആശുപത്രികളും ഗ്രാമങ്ങളിൽ സ്ഥാപിക്കണമെന്നും മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു.
നാടിന്റെ വികസനത്തിന് ഒറ്റക്കെട്ടായി അണിനിരക്കണം: മാർ പണ്ടാരശേരിൽ
01:38 AM Apr 05, 2017 | Deepika.com