പേരൂർക്കട: ജനസാന്ത്വനം പദ്ധതിയുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിൽ തിക്കിത്തിരക്കുന്നവരുടെ എണ്ണത്തിനു ശമനമില്ല, ജനങ്ങളുടെ ദുരിതത്തിനും. താലൂക്കുകളിൽ അപേക്ഷ സ്വീകരിക്കുന്നുണ്ടെ ങ്കിലും കളക്ടറേറ്റിൽ അപേക്ഷ കൊടുത്താലേ പദ്ധതിയിൽ അംഗമാകാൻ പറ്റൂ എന്ന ധാരണയിൽ വൻ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. ഈ ധാരണ തിരുത്താനും ജനങ്ങളുടെ കഷ്ടപ്പാട് മാറ്റുന്നതിനും ഭരണസിരാകേന്ദ്രത്തിനു കഴിയാത്തത് ഇവരുടെ പിടിപ്പുകേടിലേക്കാണ് വിരൽ ചൂണ്ട ുന്നത്. ഇന്നലെയും പൊരിവെയിലത്ത് നൂറുകണക്കിന് പേരാണ് അപേക്ഷയുമായി കളക്ടറേറ്റിൽ എത്തിയത്. ഇവരിൽ വൃദ്ധരും ശാരീരിക അവശതയുള്ളവരും വികലാംഗരും ഉൾപ്പെടുന്നു. തെറ്റായ പ്രചരണങ്ങൾ കാരണം ജനം ആശയക്കുഴപ്പത്തിൽ തുടരുകയാണെന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നു.പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ പദ്ധതി അവസാനിക്കാറായി എന്ന പ്രചാരണം കാരണം ജനങ്ങൾ കൂട്ടത്തോടെയാണ് എത്തുന്നത്. ഇതിൽ രോഗികളായവർ വരെയുണ്ട്. ചിലർ കൈയോടെ പണം വാങ്ങിക്കൊണ്ട ു പോകാം എന്ന ധാരണയിലാണ് എത്തുന്നത്. ഇവരിൽ ചിലർ ഉദ്യോഗസ്ഥരോട് കയർത്തു സംസാരിക്കുന്നതും കണ്ടു. ഇതിനിടെ അപേക്ഷാ ഫോമിന്റെ മാതൃക പുറത്തിറങ്ങി എന്നും പ്രചരണം ഉണ്ട ായി. എന്നാൽ അപേക്ഷയ്ക്ക് ഒരു മാതൃകയും പുറത്തിറക്കിയിട്ടില്ലെന്ന് റവന്യൂ അധികൃതർ വ്യക്തമാക്കി. അപേക്ഷയോടൊപ്പം ഗുണഭോക്താവിനെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന റേഷൻകാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യപുറം എന്നിവയുടെ പകർപ്പ് നിർബന്ധമായും ഉൾക്കൊള്ളിക്കണമെന്നും ഇവർ അറിയിച്ചു. ഇതിനിടെ സിവിൽസ്റ്റേഷനിൽ പത്തോളം പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കടുത്ത ചൂട് കാരണമാണ് ഇവർ അസ്വസ്ഥരായത്. അൽപ്പനേരം തണലത്ത് വിശ്രമിച്ച ശേഷം ഇവർ വീണ്ട ും അപേക്ഷ സമർപ്പിക്കാനെത്തി. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് അപേക്ഷ സമർപ്പിക്കാൻ ഇത്തരത്തിൽ തിരക്ക് അനുഭവപ്പെടുന്നതെന്ന് കളക്ടർ വെങ്കടേസപതി പറഞ്ഞു.
വരും ദിവസങ്ങളിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് നിശ്ചിതസമയം ക്രമീകരിക്കുമെന്നാണ് സൂചന. ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ അപേക്ഷകൾ സ്വീകരിക്കുന്നത് ക്രമീകരിക്കാനാണ് ശ്രമം. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗികഅറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. കളക്ടറേറ്റിൽ മാത്രം 5000ലേറെ അപേക്ഷകളാണ് ഇതിനകം ലഭിച്ചത്.
കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിൽ അപേക്ഷകരുടെ തിരക്കിന് ശമനമില്ല
01:27 AM Apr 05, 2017 | Deepika.com