അമരവിള: വാഹന പരിശോധനക്കിടെ അമരവിള ചെക്പോസ്റ്റിൽ മൂന്നുകിലോ കഞ്ചാവ് പിടികൂടി. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന കെ പി എൻ ട്രാവൽസിന്റെ ആഡംബര ബസിൽ നിന്നാണ് ഇന്നലെ രാവിലെ 9.30 ഓടെ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച കുടപ്പനക്കുന്ന് പേരൂർക്കട പൂവല്ലിയൂർക്കോണം ബഷീർസിൽ റിച്ചു വി. റിസ്വാ (25) നെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഇയാൾ ഫാഷൻ ഡിസൈനറും കംപ്യൂട്ടർ ഗ്രാഫിക്സ് വിദഗ്ധനുമാണെന്ന് എക്സൈസ് പറഞ്ഞു. ബംഗളൂരൂ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന മാഫിയയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത് തുടർന്ന് പരിശോധനകൾ ഉണ്ടാകാതിരിക്കാനാണ് വേൾവോ ബസിൽ യാത്ര ചെയ്തതെന്നും പ്രതി പറഞ്ഞു. ബഗളൂരുവിൽ നിന്നും 35000 രൂപക്ക് വാങ്ങിയ കഞ്ചാവ് മാർക്കറ്റിൽ എത്തുന്പോൾ ഏകദേശം നാല് ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കണക്ക് കൂട്ടൽ. തേനി മധുര കേന്ദ്രീകരിച്ച് നടന്നുവന്ന കഞ്ചാവ് വിൽപ്പന ഇടക്കാലങ്ങളിൽ ബംഗളൂരു കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും ബംഗളൂരുവിലെ കഞ്ചാവിന് ഗുണനുലവാരം കൂടിയത് കൊണ്ട് കേരളത്തിലെ ഏജന്റ്മാർ ബംഗളൂരു മാഫിയെ ആശ്രയിക്കുന്നതെന്നമാണ് വിവരം.
കേരളത്തിൽ മദ്യത്തിന്റെ ലഭ്യതക്കുറവ് മറയാക്കി കഞ്ചാവ് മാഫിയ തഴച്ച് വളരുന്നതിന്റെ ലക്ഷണം കൂടിയാണ് ഇന്നലത്തെ കഞ്ചാവ് വേട്ട. കഴിഞ്ഞ ഞായറാഴ്ച അമരവിള ചെക്പോസ്റ്റിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ കടത്തിയ ഒരു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സ്വകാര്യ ബസുകളിലും പരിശോധന ശക്തമാക്കിയതോടെ കൂടുതൽ പേർ വരും ദിവസങ്ങളിൽ കുടുങ്ങുമെന്ന് എക്സൈസ് പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ എസ്. മോഹനൻ നായരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അമരവിള ചെക്പോസ്റ്റിൽ മൂന്നുകിലോ കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ
01:27 AM Apr 05, 2017 | Deepika.com