ന്യൂഡൽഹി: ആഡംബര ജീവിതത്തെ വിമർശിച്ച പാർട്ടിക്കാരനായ യുവാവിന്റെ ജോലി തെറിപ്പിച്ച സിപിഎം രാജ്യസഭാംഗ ത്തിനെ തിരേ പാർട്ടി നടപടിയുണ്ടാകും. രാജ്യസഭാ എംപി ഋതവ്രത ബാനർജിയുടെ പ്രവൃത്തി പാർട്ടിക്കു നിരക്കുന്നതല്ലെന്നും നടപടിയുണ്ടാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ വ്യക്തമാക്കി.
ഡൽഹിയിൽ ചേർന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും ഇന്നലെ ഈ വിഷയം ചർച്ചയായിരുന്നു. തുടർന്ന് ഋതവ്രത ബാനർജിക്കെതിരേ നടപടിയെടുക്കാൻ ബംഗാൾ ഘടകത്തോടു നിർദേശിച്ചു. എംപിയുടെ പ്രവൃത്തി പാർട്ടിക്ക് ചേർന്നതല്ലെന്നും തിരുത്തൽ നടപടിയുണ്ടാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ബംഗാളിൽ പാർട്ടിയുടെ പതനത്തിനു കാരണം, നേതാക്കളുടെ ആഡംബര ജീവിതവും ജനങ്ങളുമായുള്ള ബന്ധം നഷ്ടമായതുമാണെന്നു പാർട്ടി തന്നെ വിലയിരുത്തിയിട്ടുള്ളതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ പാർട്ടി അനുഭാവിയുടെ ജോലി തെറിപ്പിച്ച യുവ നേതാവിന്റെ നടപടിയിൽ ബംഗാൾ ഘടകത്തിനു പരാതി ലഭിച്ചുവെങ്കിലൂം നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണു പ്രശ്നം പോളിറ്റ് ബ്യൂറോയിൽ ഉന്നയിക്കപ്പെട്ടത്.
എസ്എഫ്ഐ മുൻ ജനറൽ സെക്രട്ടറിയാണ് ഋതവ്രത ബാനർജി. ഫെബ്രുവരി 12നു സിലിഗുഡിയിൽ ഫുട്ബോൾ മത്സരം കാണാനത്തെിയ ഋതവ്രത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ചുറ്റിപ്പറ്റിയാണു വിവാദം ഉയർന്നത്. പാർട്ടി അനുഭാവിയായ സുമിത് താലൂക്ദറാണ് കൈയിൽ ആപ്പിൾ വാച്ചും പോക്കറ്റിൽ മോങ്ബ്ലാങ് പേനയും കുത്തി നിൽക്കുന്ന സിപിഎം നേതാവിന്റെ ആഡംബര ശൈലിയെ വിമർശിച്ചത്. ആപ്പിൾ വാച്ചാണ് നിങ്ങളുടെ കൈത്തണ്ടയിൽ. അതിന്റെ വില 27000 രൂപയിൽ ആരംഭിക്കുന്നു. നിങ്ങളുടെ പേന മോങ് ബ്ലാങ്ങിന് ഇന്ത്യയിൽ വില 30000ന് മുകളിലാണ്. എങ്ങിനെയാണ് ഇത്രയും ആഡംബര വസ്തുക്കൾ കൈയിലുണ്ടാകുന്നത്. കേവലം ആറായിരം രൂപയാണ് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയ്ക്ക് നിങ്ങളുടെ വരുമാനം. അതു കൊണ്ട് ഇത് വാങ്ങാനാവുമോ എന്നു ചോദിച്ച സുമിത് കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പാലിക്കേണ്ട മര്യാദ ഇതാണോ എന്നും ചോദ്യമുന്നയിച്ചു.
ഇതിൽ കുപിതനായ ഋതവ്രത ബാനർജി ഈ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കത്തയച്ച് ഇയാളെ ജോലിയിൽനിന്നു മാറ്റി നിർത്തണമെന്നാവശ്യപ്പെട്ടുവെന്നും ജോലി തെറിച്ചെന്നുമാണ് ആരോപണം. എന്നാൽ, സംഭവത്തെക്കുറിച്ച് ഇതുവരെ മാധ്യമങ്ങളോടു സംസാരിക്കാൻ ഋതവ്രത ബാനർജി തയാറായിട്ടില്ല. ആറായിരം രൂപയാണ് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയ്ക്ക് നിങ്ങളുടെ വരുമാനം. അതു കൊണ്ട് ഇത് വാങ്ങാനാവുമോ എന്നായിരുന്നു യുവാവ് ഫേസ്ബുക്കിൽ ചോദിച്ചത്. എന്നാൽ, എംപി എന്ന നിലയ്ക്കുള്ള ഋതവ്രത ബാനർജിയുടെ വരുമാനത്തെ കുറിച്ച് പോസ്റ്റിൽ പരാമർശിക്കുന്നില്ല. എംപിക്ക് ഒരു ലക്ഷത്തിനടുത്ത് ശന്പളം ലഭിക്കുന്നുണ്ട്.
കന്പനിയിലേക്ക് ഋതവ്രത അയച്ച മെയിൽ മാധ്യമങ്ങൾ പുറത്തു വിട്ടു. ഞാൻ ഋതവ്രത ബാനർജി, പാർലമെന്റ് അംഗമാണ്. നിങ്ങളുടെ ജോലിക്കാരിൽ ഒരാൾ തനിക്കെതിരേ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരേ ഡൽഹി പോലീസിൽ പരാതി നൽകാൻ പോവുകയാണെന്നും തന്റെ ഒൗദ്യോഗിക ലെറ്റർപാഡിൽ ഒരു കത്ത് അയയ്ക്കുന്നുമുണ്ടെന്നും എംപി മെയിലിൽ പറയുന്നു.
എംപിയുടെ കത്ത് കന്പനിയിൽ ലഭിച്ചതോടെ ജീവനക്കാരനോട് ജോലിയിൽ നിന്ന് പുറത്ത് പോവാൻ ബംഗളൂരു ആസ്ഥാനമായ സ്റ്റാർട് അപ് ആവശ്യപ്പെട്ടു. മാറ്റിനിർത്താൻ നടപടിയുണ്ടായില്ലെങ്കിൽ കന്പനിക്കെതിരേയും കേസ് നൽകുമെന്ന ഭീഷണിസ്വരമായിരുന്നു ഋതവ്രത കന്പനിക്കയച്ച മെയിലിലുണ്ടായിരുന്നത്. പാർലമെന്റ് അംഗവുമായി ഏറ്റുമുട്ടാൻ കെൽപ്പില്ലാത്ത കന്പനി സുമതിനെ ജോലിയിൽനിന്നു നീക്കുകയായിരുന്നെന്നാണു വിവരം.
സെബി മാത്യു
സിപിഎം എംപിക്കെതിരേ പാർട്ടി നടപടിയുണ്ടാകും
10:22 PM Feb 19, 2017 | Deepika.com