ഉദയ്പൂർ (രാജസ്ഥാൻ): ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്പോൾ സംസ്ഥാനങ്ങളുടെ വരുമാന നഷ്ടത്തിനു പരിഹാരം നൽകുന്നതുസംബന്ധിച്ച നിയമനിർമാണത്തെപ്പറ്റി ധാരണയായി. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന ധനമന്ത്രിമാരുടെ യോഗം (ജിഎസ്ടി കൗൺസിൽ) ആണു ധാരണയിലെത്തിയത്.
എന്നാൽ സുപ്രധാനമായ മൂന്നു ജിഎസ്ടി നിയമങ്ങൾ അംഗീകരിക്കുന്നത് മാർച്ച് നാലിനും അഞ്ചിനും നടക്കുന്ന കൗൺസിൽ യോഗത്തിലേക്കു മാറ്റിവച്ചു. നിയമത്തിലെ ചില ചെറിയ വ്യവസ്ഥകളിലും പദ പ്രയോഗങ്ങളിലുമുള്ള തർക്കമാണു കാരണം. അടുത്ത യോഗത്തിൽ കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) സംസ്ഥാന (എസ്)ജിഎസ്ടി , സംസ്ഥാനാന്തര വ്യാപാരത്തിനുള്ള ഇന്റഗ്രേറ്റഡ് (ഐ)ജിഎസ്ടി ബില്ലുകൾ അംഗീകരിച്ചാൽ ആറിനു തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ നിയമനിർമാണം നടത്തും. സംസ്ഥാനങ്ങൾക്കും മാർച്ചിൽതന്നെ എസ്ജിഎസ്ടി ബിൽ പാസാക്കാം. അങ്ങനെ നടന്നാൽ ചട്ടങ്ങൾ രൂപവത്കരിച്ചു ജൂലൈ ഒന്നിനു ജിഎസ്ടി പ്രാബല്യത്തിലാകാം.മാർച്ച് ആദ്യം നിയമങ്ങൾ അംഗീകരിച്ചാൽ വിവിധ ഉത്പന്നങ്ങളും സേവനങ്ങളും ഏതു നികുതി സ്ലാബിൽ പെടുത്തണമെന്നു തീരുമാനിക്കും.
അത്യാവശ്യ സാധനങ്ങൾക്ക് അഞ്ചുശതമാനം, സാധാരണ സാധനങ്ങൾക്ക് 12 ശതമാനം, പൊതുവേ ഉപയോഗിക്കുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും 18 ശതമാനം, ആഡംബര സാമഗ്രികൾക്ക് 28 ശതമാനം എന്നിങ്ങനെയാണു ചുമത്തുക. ഭക്ഷ്യധാന്യങ്ങൾ നികുതിയില്ലാസ്ലാബിലാകും. സ്വർണവും വെള്ളിയും നാലുശതമാനം എന്ന പ്രത്യേക സ്ലാബിലാകാനാണു സാധ്യത. കോള പാനീയങ്ങളടക്കം കുറേ സാധനങ്ങൾ 40 ശതമാനത്തിലേറെ നികുതിയുള്ള പ്രത്യേക വിഭാഗത്തിലാകും.
കഴിഞ്ഞ യോഗത്തിലെ ധാരണ യോഗത്തിന്റെ മിനിറ്റ്സിൽ തെറ്റായി രേഖപ്പെടുത്തിയതു തിരുത്തിക്കാൻ കേരളമടക്കം പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് ഇന്നലെ സാധിച്ചു. ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുമുള്ളവരിൽ 90 ശതമാനത്തെ സംസ്ഥാന സർക്കാരും പത്തു ശതമാനത്തെ കേന്ദ്രവും പരിശോധിക്കും എന്ന ധാരണയിലായിരുന്നു പ്രധാന തിരുത്തൽ. വേണമെങ്കിൽ സംസ്ഥാന സർക്കാരിനു കൂടുതൽ പേരുടെ മേൽനോട്ടം കേന്ദ്രത്തിനു വിട്ടുകൊടുക്കാവുന്നതാണെന്നു വരുത്തിയ തിരുത്തൽ മാറ്റിച്ചു മറ്റു ചില ചെറിയ മാറ്റങ്ങളും തിരുത്തിച്ചു.
ജിഎസ്ടി: നഷ്ടപരിഹാര നിയമത്തിൽ ധാരണ
01:12 AM Feb 19, 2017 | Deepika.com