ന്യൂഡൽഹി: സുപ്രീം കോടതിയിൽ പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേൽക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ വെള്ളിയാഴ്ച ഹൈക്കോടതി ജഡ്ജിമാരെത്തിയതു മൂലം സംസ്ഥാനങ്ങളിലെ കോടതി നടപടികൾ തടസപ്പെട്ടതു വിവാദത്തിൽ. കർണാടക ഹൈക്കോടതിയിലെ പത്തും കേരള ഹൈക്കോടതിയിലെ അഞ്ചും ജഡ്ജിമാരാണ് ചടങ്ങിനെത്തിയത്. ഇതുമൂലം കേരള ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ പകുതിയോളവും കർണാടക ഹൈക്കോടതി നടപടിക്രമങ്ങൾ 70 ശതമാനത്തോളവും തടസപ്പെട്ടതാണ് വിമർശനത്തിനിടയാക്കിയത്.
വെള്ളിയാഴ്ച സുപ്രീം കോടതിയിൽ അഞ്ചു പുതിയ ജഡ്ജിമാർ അധികാരമേറ്റതിൽ കേരളാ ഹൈക്കോടതി ചീഫ്ജസ്റ്റീസ് മോഹൻ എം. ശാന്തനഗൗഡറും കർണാടക ഹൈക്കോടതി ജഡ്ജി എസ്. അബ്ദുൽ നസീറും ഉൾപ്പെട്ടിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ സഹജഡ്ജിമാർ ഡൽഹിയിൽ വന്നതിനാൽ കർണാടക ഹൈക്കോടതിയിലെ ഒരുഡസനിലേറെ ബെഞ്ചുകളും കേരളാ ഹൈക്കോടതിയിലെ പകുതിയോളം ബെഞ്ചുകളുമാണ് വെള്ളിയാഴ്ച പ്രവർത്തിക്കാതിരുന്നത്.
ജഡ്ജിമാർ അവധിയെടുത്തു ഡൽഹിയിലെത്തിയ നടപടിയെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ആർ.എം ലോധ വിമർശിച്ചു. ു പൂർണമായും ഒഴിവാക്കപ്പെടേണ്ട നടപടിയാണെന്നും ഒരുജഡ്ജിയെ സംബന്ധിച്ചു നിയമനടപടികളാണു പരമപ്രധാനം.ആവശ്യത്തിനു ജഡ്ജിമാരില്ലാത്തതിനാൽ ഇതിനകം തന്നെ ജുഡീഷ്യറി വലിയ ഭാരം അനുഭവിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി സമയംകളയുന്നതിനോട് യോജിക്കാനാവില്ല-അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് ജഡ്ജിമാർ സമയം കളയരുതെന്ന് ജസ്റ്റീസ് ലോധ
01:12 AM Feb 19, 2017 | Deepika.com