ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭരണത്തിൽ കേരളത്തിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നു മഹിളാ കോണ്ഗ്രസ് ദേശീയ അധ്യക്ഷ ശോഭ ഓജ. പ്രമുഖ സിനിമാ നടിക്കെതിരേ ഉണ്ടായ അതിക്രമം ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്. സിപിഎമ്മിന്റെ വിദ്യാർഥി, യുവജന സംഘടനകൾ സദാചാര ഗുണ്ടായിസം നടത്തുകയാണെന്നും ശോഭ ആരോപിച്ചു.
കമ്യൂണിസ്റ്റുകൾ ഭരണത്തിൽ വന്ന ശേഷം കേരളത്തിലെ ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അനുദിനം വർധിച്ചുവരുന്നു. നിയമത്തെ ആരും ഭയപ്പെടുന്നില്ല. പോലീസ് നിഷ്ക്രിയവും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന സമീപനവുമാണു സ്വീകരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളാണ് അറിയപ്പെടുന്ന ഒരു സിനിമാ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതുവരെ കാര്യങ്ങൾ എത്തിച്ചതെന്ന് മഹിളാ കോണ്ഗ്രസ് അധ്യക്ഷ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉയർത്തിക്കാട്ടി വലിയ പ്രക്ഷോഭങ്ങൾ നടത്തിയവരാണ് കമ്യൂണിസ്റ്റ് പാർട്ടികൾ. അങ്ങനെയുള്ള പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്ത്് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് ഏറെ നിർഭാഗ്യകരമാണ്. നടിയെ ആക്രമിച്ച പ്രതികളെ പിടികൂടുകയും ശക്തമായ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യണം. ഒപ്പം, സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കണം. എങ്കിൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ- ശോഭ ഓജ പറഞ്ഞു.
ക്രമസമാധാന നില തകർന്നു: മഹിളാ കോൺഗ്രസ്
01:12 AM Feb 19, 2017 | Deepika.com