ചെന്നൈ: വിശ്വാസവോട്ടെടുപ്പിനിടെ ഡിഎംകെ അംഗങ്ങളെ സ്പീക്കർ ബലം പ്രയോഗിച്ചു പുറത്താക്കിയതിനെതിരേ മറീന ബിച്ചിലെ ഗാന്ധിപ്രതിമയ്ക്കുമുന്നിൽ നിരാഹാര സമരം നടത്തിയ പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിൻ ഉൾപ്പെടെ ഇരുന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരെ മൈലാപ്പൂർ കച്ചേരി ശാലയിലെ കർപകഗംബാൾ കല്യാണ മണ്ഡപത്തിലെത്തിച്ചു. സ്റ്റാലിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ പ്രവർത്തകർ മറീന ബീച്ചിലേക്കുള്ള വഴികൾ ഉപരോധിച്ചിരുന്നു. നിയമസഭയിൽനിന്നു പുറത്താക്കിയ ഉടൻ രാജ്ഭവനിലെത്തി ഗവർണർ സി. വിദ്യാസാഗർ റാവുവിനെ കണ്ടതിനുശേഷമാണു സ്റ്റാലിൻ പ്രവർത്തകർക്കൊപ്പം മറീന ബീച്ചിലെത്തിയത്. ഡിഎംകെയുടെ രാജ്യസഭാംഗം കനിമൊഴിയും സ്റ്റാലിനൊപ്പമുണ്ടായിരുന്നു.
ചട്ടവിരുദ്ധമായാണു വിശ്വാസവോട്ടെടുപ്പ് നടന്നതെന്നും വോട്ടെടുപ്പുവീണ്ടും നടത്തണമെന്നും സ്റ്റാലിൻ ഗവർണറോട് ആവശ്യപ്പെട്ടു. അതേസമയം, സഭയിൽനിന്നു പുറത്താക്കിയതിനെതിരേ ഡിഎംകെ പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങി. കാരൂരിൽ പത്തു ബസുകൾ ആക്രമിക്കപ്പെട്ടു. തഞ്ചാവൂർ ജില്ലയിൽ 15 ഇടങ്ങളിലായി റോഡ് ഉപരോധിച്ച മുൻ കേന്ദ്രമന്ത്രി ടി.ആർ. ബാലു ഉൾപ്പെടെ ആയിരത്തോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
വിശ്വാസവോട്ടിനെതിരേ നിരാഹാരം; സ്റ്റാലിൻ അറസ്റ്റിൽ
01:12 AM Feb 19, 2017 | Deepika.com