ആർപ്പൂക്കര: മാറിമാറി വരുന്ന സർക്കാരുകളുടെ കടുത്ത അവഗണനയിൽ ശാപമോക്ഷം കാത്ത് കരിപ്പ- മണലേൽപ്പള്ളി റോഡ്. കരിപ്പൂത്തട്ട്- മണലേൽപ്പള്ളി- മെഡിക്കൽ കോളജ്- കോട്ടയം റൂട്ടിലെ മണേൽപ്പള്ളി- കരിപ്പ ഭാഗം കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മൂന്നു ബസ് സർവീസുകളുള്ള റൂട്ടിലൂടെ നൂറുകണക്കിന് സ്വകാര്യവാഹനങ്ങളും ചരക്കുവാഹനങ്ങളുമാണ് ദിനംപ്രതി കടന്നുപോകുന്നത്.
രണ്ടു കിലോമീറ്ററോളം വരുന്ന കോലേട്ടന്പലം- അൽഫോൻസാഭവൻ- മണലേൽപ്പള്ളി റോഡിന്റെ പകുതി രണ്ടുവർഷങ്ങൾക്കു മുന്പു മണ്ണിട്ട് ഉയർത്തി വർഷകാലത്ത് വെള്ളം കയറാത്ത നിലയിൽ ടാർ ചെയ്തിരുന്നു. ബാക്കി വരുന്ന കരിപ്പ- മണലേൽപ്പള്ളി ഭാഗം പുനഃരുദ്ധരിക്കുന്നതിന് 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനിയർ അംഗീകരിച്ച് സർക്കാരിലേക്ക് അയച്ചെങ്കിലും അനുമതി കിട്ടിയില്ല. എന്നാൽ, പിന്നീട് ആ ഭാഗം റീടാർ ചെയ്യുന്നതിനു 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും സാന്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി അത് അഞ്ചു ലക്ഷമാക്കി വെട്ടിച്ചുരുക്കി. പാച്ച് വർക്കിന് എന്നു പറഞ്ഞാണ് തുക അഞ്ചു ലക്ഷമാക്കി വെട്ടിക്കുറിച്ചത്.
പൂർണമായി തകർന്ന റോഡിന്റെ ഒരു കിലോമീറ്റർ ഭാഗം കുഴിയടച്ച് പാച്ച് വർക്ക് ചെയ്യാൻ അഞ്ചു ലക്ഷം രൂപ മതിയാകാതെ വന്നതിനെത്തുടർന്നു പണി പാതിവഴിയിൽ നിർത്തി. കരിപ്പ പാലം മുതൽ പടിഞ്ഞാറോട്ടുള്ള അരകിലോമീറ്റർ ഭാഗം മാത്രമാണു കുഴിയടച്ച് ടാർ പൂശിയിരിക്കുന്നത്. ബാക്കി ഭാഗത്തിനുവേണ്ടി റോഡരുകിൽ മിറ്റിൽ ഇറക്കിയിട്ടുമുണ്ട്. കുറച്ചു കുഴികൾ മിറ്റിലിട്ട് നികത്തിയിട്ടുമുണ്ട്. ഇതുമൂലം റോഡിലൂടെ കാൽനടയാത്രപോലും അസാധ്യമായി.
മഴക്കാലത്ത് വെള്ളം കയറുന്നതുമൂലമാണ് റോഡ് നശിക്കുന്നതെന്നു നാട്ടുകാർ പലതവണ അധികൃതരെ നേരിൽക്കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രശ്നത്തിന് ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. വെള്ളം കയറാത്ത വിധത്തിൽ റോഡ് മണ്ണിട്ട് ഉയർത്തി ടാർ ചെയ്തെങ്കിൽ മാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകൂ. ഇതൊടൊപ്പം വെള്ളം ഒഴുകിപ്പോകാൻ ഇരുവശത്തും ഓടനിർമിക്കുകയും വേണം. മഴക്കാലത്തിനു മുന്പെങ്കിലും പണി പൂർത്തിയായില്ലങ്കിൽ ഈ വർഷവും കടുത്ത ദുരിതമായിരിക്കും നാട്ടുകാർ അനുഭവിക്കേണ്ടിവരിക.
മീനച്ചിലാറിനു കുറുകെ ആർപ്പൂക്കര-അയ്മനം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് പുലിക്കുട്ടിശേരിയിൽ ഏഴുവർഷം മുന്പു പൂർത്തിയാക്കിയ മണലേൽപ്പള്ളി പാലം ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുകയാണ്. ഇരുവശത്തേയും അപ്രോച്ച് റോഡ് തീർക്കാത്തതുമൂലമാണ് പാലം ഉപയോഗശൂന്യമായി നിൽക്കുന്നത്. ഈ പാലത്തിലൂടെ കാൽനടയാത്രപോലും അസാധ്യമാണ്. പരിപ്പ്, അയ്മനം, കുമരകം തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നു മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെത്തിച്ചേരാനുള്ള എളുപ്പമാർഗമാണ് മണലേൽപ്പള്ളി പാലം. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് വർഷങ്ങൾക്കുമുന്പ് കടത്തുവള്ളം മാറ്റി ഇവിടെ പാലം നിർമിച്ചത്.
പണിതിട്ടും പണിതിട്ടും പണിതീരാത്ത കരിപ്പ- മണലേൽപ്പള്ളി റോഡ്
12:36 AM Apr 05, 2017 | Deepika.com