ന്യൂഡൽഹി: കൊറോണറി സ്റ്റെന്റുകളുടെ നിർമാതാക്കളും ഇറക്കുമതിക്കാരും അവയുടെ വിലവിവരം അടക്കം വിശദവിവരങ്ങൾ മാർച്ച് ഒന്നിനകം സമർപ്പിക്കണമെന്നു ഔഷധ വില നിർണയ സമിതിയായ നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) ആവശ്യപ്പെട്ടു. പിന്നീട് ഓരോ ത്രൈമാസത്തിലും ഉത്പാദനം, ഇറക്കുമതി, വില്പന എന്നിവ സംബന്ധിച്ച റീട്ടേൺ നൽകണം.
സ്റ്റെന്റുകളുടെ പരമാവധി വില ലോഹനിർമിതിക്ക് 7,260 രൂപയും ഔഷധം അടങ്ങിയതിന് 29,600 രൂപയുമായി കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നു. 85 ശതമാനം വരെ താഴ്ത്തിയാണു വില നിശ്ചയിച്ചത്. നിർമാതാക്കളും ഇറക്കുമതിക്കാരും വില വിവരം എൻപിപിഎയിൽ കൃത്യമായ ഇടവേളകളിൽ നൽകണം.
സ്റ്റെന്റ് വിലനിയന്ത്രണം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി എടുക്കുമെന്നു ഗവൺമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലനിയന്ത്രണത്തിനെ തുടർന്നു പലേടത്തും സ്റ്റെന്റ് ഇല്ലെന്നു പറഞ്ഞു കൃത്രിമക്ഷാമം ഉണ്ടാക്കാനും ശ്രമമുണ്ട്.
സ്റ്റെന്റ് കന്പനികൾ വിലവിവരം സമർപ്പിക്കണം
12:22 AM Feb 19, 2017 | Deepika.com