ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് നേതാവ്. നരേന്ദ്രമോദി സർക്കാരിന്റെ കർഷക നയങ്ങൾ തീർത്തും പരാജയമാണെന്ന് ആർഎസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. എല്ലാ പൗരന്മാർക്കും രാഷ്ട്രസന്പത്ത് വീതിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾ പരാജയപ്പെട്ടു.
പകരം ഏതാനും പേരെ കൂടുതൽ പണക്കാരാക്കുകയാണു സർക്കാർ ചെയ്തത്. കാർഷിക രംഗത്തെ പ്രതിസന്ധികൾ അനിയന്ത്രിതമായതിനാലാണ് കർഷക ആത്മഹത്യകൾ പെരുകുന്നത്. കർഷകർ ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്പോൾ സർക്കാരിന് ഉത്തരവാദിത്വം കൂടുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിനു കീഴിലുള്ള ചിന്താസ്ഥാപനമായ ഇന്ത്യാ പോളിസി ഫൗണ്ടേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച സാന്പത്തിക സെമിനാറിൽ സംസാരിക്കുകയായിരുന്നു ഹൊസബലെ.
പത്തുവർഷത്തിനിടെ ഒരുലക്ഷം കർഷകരാണു ജീവനൊടുക്കിയത്. എന്നാൽ ഏതെങ്കിലുമൊരുസർക്കാർ ഇക്കാര്യം ഗൗരവമായെടുത്ത് എന്തെങ്കിലും ചെയ്തോ. രാജ്യത്തെ ഐടി വ്യവസായത്തെ പ്രമാണിമാരാണ് പ്രതിസന്ധി കാരണം ഇങ്ങനെ ജീവനൊടുക്കിയതെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു. ഏതു സാന്പത്തിക മാതൃകയാണു നമ്മൾ പിന്തുടരുകയെന്നതു സംബന്ധിച്ചു പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
സോഷ്യലിസ്റ്റ്, കാപ്പിറ്റലിസ്റ്റ് സാന്പത്തിക മാതൃക നമ്മൾ നടപ്പാക്കി. പക്ഷേ, എന്നിട്ടും നമ്മൾ എവിടെയും എത്തിയില്ലെന്നും ഹൊസബലെ കുറ്റപ്പെടുത്തി. അതേസമയം, പരിപാടിക്കു ശേഷം നോട്ട് നിരോധനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതേ കുറിച്ച് കൂടുതൽ ഇപ്പോൾ പറയാനാവില്ലെന്നും തുടക്കത്തിലേ പ്രതികരണങ്ങൾ അനുകൂലമാണെന്നും ഹൊസബലെ പറഞ്ഞു.
സ്വദേശി ജാഗരണ്‍ മഞ്ചും ബിഎംഎസും അടുത്തിടെ മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചിരുന്നു. സർക്കാരിന്റെ സാന്പത്തിക നയങ്ങളെയാണ് സ്വദേശി ജാഗരണ്‍ മഞ്ച് വിമർശിച്ചതെങ്കിൽ കേന്ദ്രസർക്കാരിന്റെ തൊഴിൽ നയത്തെയും വ്യവസായ, വാണിജ്യ നയത്തെയും ബിഎംഎസ് എതിർത്തിരുന്നു.
തൊഴിൽ മേഖലയിൽ മുൻ സർക്കാരുകളിൽ നിന്നു ഏതെങ്കിലും അനുകൂലമായ പുരോഗതിയോ മാറ്റമോ നരേന്ദ്രമോദി സർക്കാരിന്റെ കാലത്തും ഉണ്ടാവുന്നില്ലെന്നും നോട്ടു നിരോധനത്തിനു ശേഷം എല്ലാമേഖലയിലും പുരോഗതി വളരെ മോശമായെന്നുമാണ് ബിഎംഎസ് ദേശീയ അധ്യക്ഷൻ ബയ്ജ്നാഥ് റായി പറഞ്ഞത്.
കേന്ദ്രത്തിന് ആർഎസ്എസിന്റെ രൂക്ഷവിമർശനം
12:22 AM Feb 19, 2017 | Deepika.com