കൽപ്പറ്റ: യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉത്തര കർണാടക ഗ്രാമമായ ഹംപിയിലെ അനധികൃതവും അശാസത്രീയവുമായ ഖനനത്തിനെതിരെ വിദേശ പൗരൻ ഭാരത സർക്കാരിനു പരാതി നൽകുന്നു. ഇന്ത്യയിൽ സന്ദർശനം നടത്തിവരുന്ന ഫ്രഞ്ച് പൗരനും ഫോട്ടോ ജേർണലിസ്റ്റുമായ ജഫ്രി റോയിയാണ് പരാതിക്കാരൻ.
ഖനന ലോബികൾ കരിങ്കൽ ഖനനത്തിനു മറവിൽ ചരിത്രാവശിഷ്ടങ്ങൾ തകർക്കുന്നതിനെതിരെ ഇന്ത്യ വിടുംമുന്പ് കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മേധാവിക്കും പരാതി നൽകുമെന്ന് ജഫ്രി പറഞ്ഞു.
തുംഗഭദ്രാനദിയുടെ തെക്കേക്കരയിലുള്ള ഹംപിയിൽ ഏകദേശം 60 ചതുരശ്ര കിലോമീറ്ററിലാണ് ഖനനം(കല്ലുവെട്ടൽ) നടക്കുന്നത്. ദിവസവും കുറഞ്ഞത് 300 ലോഡ് കല്ലാണ് ഹംപിയിൽനിന്നു കയറിപ്പോകുന്നത്. വനം, റവന്യൂ, ജിയോളജി വകുപ്പുകളുടെ മൗനാനുവാദത്തോടെയാണ് കല്ലുവെട്ടൽ. ലോഡ് ഒന്നിന് 500 രൂപ നിരക്കിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് കോഴ നൽകിയാണ് കല്ലുവെട്ടുന്നതെന്നാണ് തൊഴിലാളികൾ വെളിപ്പെടുത്തിയത്. ഹംപിയുടെ പൈതൃകം മനസിലാക്കാത്ത സാധാരണ തൊഴിലാളികളോട് പൊറുക്കാം.
പക്ഷേ, ഇവരെ ജോലിക്ക് നിയോഗിക്കുന്നവരോടും കൈക്കൂലി വാങ്ങി ഖനനത്തിനുനേരേ കണ്ണടയ്ക്കുന്നവരോടും ക്ഷമിക്കാനാകില്ല.
ഹംപിയിലെ ഖനനത്തെക്കുറിച്ച് ഇന്ത്യയിലെ ഭരണാധികാരികൾക്ക് പരാതി നൽകുന്നതിനൊപ്പം തന്റെ "ട്രാവൽ ആൻഡ് റോൾ ’ എന്ന ബ്ലോഗിൽ ശക്തമായ ഭാഷയിൽ എഴുതുമെന്നും ജഫ്രി പറഞ്ഞു.
ഹംപിയിലെ അനധികൃത ഖനനം: കേന്ദ്ര സർക്കാരിനു വിദേശ പൗരന്റെ പരാതി
12:18 AM Apr 05, 2017 | Deepika.com